ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ ഇന്ത്യാ പാക് സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തില്‍ സിപിഐ എം പ്രതിനിധി സംഘം കശ്മീരിലെത്തി. സിപിഐ എം പ്രതിനിധി സംഘത്തെ ശ്രീനഗറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സെക്രട്ടറി മുഹമ്മദ് അബ്ബാസ് രാത്തര്‍ സ്വീകരിച്ചു.

പൊളിറ്റ്ബ്യൂറോ അംഗം അമ്രാ റാം, ലോക്സഭാ നേതാവ് കെ രാധാകൃഷ്ണന്‍, രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസ്, എംപിമാരായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, സൂ വെങ്കടേശന്‍, എ എ റഹീം എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങള്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് കശ്മീര്‍ സന്ദര്‍ശനം.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് മെയ് 10, 11 തീയതികളില്‍ കശ്മീരിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യാ പാക് ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെയ്ക്കുയായിരുന്നു. ശ്രീനഗറില്‍ വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കളുമായും പൗരപ്രമുഖരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ശ്രീനഗറിലെ ടാഗോര്‍ഹാളില്‍ ബുധനാഴ്ച സിപിഐഎം നേതാക്കള്‍ പങ്കെടുത്തുള്ള പൊതുയോഗവും ചേരും.