ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയിലെ 2024 മുതലുള്ള പരിശോധനാ വിവരങ്ങള്‍ തേടി ഡിജിസിഎ. വ്യോമയാന മേഖലയില്‍ സമഗ്ര ഓഡിറ്റിന് ഡിജിസിഎ തീരുമാനിച്ചിരുന്നു.

അതേസമയം, എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഡിജിസിഎ കഴിഞ്ഞ ദിവസം ശിപാര്‍ശ നല്‍കി. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നിര്‍ദേശം. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി. എല്ലാ ഉത്തരവാദിത്തത്തില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശം.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെയുള്ള ആഭ്യന്തര നടപടികള്‍ വേഗത്തിലാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഇക്കാലയളവില്‍ കമ്പനിയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ജീവനക്കാരുടെ വിശ്രമം, ലൈസന്‍സിങ് എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരമായി ഗുരുതരമായ പ്രശ്നങ്ങള്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ എടുക്കാത്തത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതായിരിക്കും എന്നും എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ പറഞ്ഞു.