ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടി എത്തിയ 15കാരി എട്ട് മാസം ഗ‍ർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന സംഭവം. ദളിത് വിഭാഗത്തിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 14 പേർ രണ്ട് വ‍ർഷത്തോളം പീഡിപ്പിച്ചത്.

അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തുമായിരുന്നു പീഡനമെന്നാണ് പൊലീസ് വിശദമാക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. രണ്ട് മാസം മുൻപ് വരെയും പീഡനം നടന്നതായി പെൺകുട്ടി പോലീസിനോട് വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രായപൂ‍ർത്തിയാകാത്ത ഒരാൾ അടക്കം 17 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.