ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ബസന്ത്ഗഡിലെ ബിഹാലി മേഖലയില്‍ സൈന്യവും കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലിന്റെ വിവരം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂലൈ 3 മുതല്‍ ആഗസ്ത് 8 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന യാത്രയ്ക്ക് പഹല്‍ഗാം, ബല്‍താല്‍ എന്നിങ്ങനെ രണ്ട് വഴികളുണ്ട്.

തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ഇരുവിഭാഗവും വെടിയുതിര്‍ക്കാന്‍ ആരംഭിച്ചതെന്നും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് വിവരം. ഓപ്പറേഷന്‍ ബിഹാലി എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. നാല് ഭീകരര്‍ പ്രദേശത്തുണ്ടെന്ന് കരുതുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പ്രദേശത്തുള്ള ഭീകരര്‍ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നാണ് വിവരം. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുധനാഴ്ച രാത്രി സാംബ ജില്ലയിലെ പുര്‍മണ്ഡലിലും സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു.