ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ ഏറെ കൂടുതലെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്. മൗനി അമാവാസി ദിനമായ ജനുവരി 29നുണ്ടായ നാല് ദുരന്തങ്ങളിലായി 37 പേര്‍ മരിച്ചെന്നാണ് യു.പി സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍, അന്നേദിവസം കുറഞ്ഞത് 82 പേര്‍കൊല്ലപ്പെട്ടെന്നാണ് ബി.ബി.സിയുടെ അന്വേഷണത്തില്‍ വ്യക്തമായത്. യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ തന്നെ മറച്ചുവെച്ചുവെന്നാണ് ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

11 സംസ്ഥാനങ്ങളിലായി നൂറിലേറെ കുടുംബങ്ങളില്‍ എത്തിയ ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്തിരിക്കുന്നത്. ജനുവരി 29ലെ തിക്കിലും തിരക്കിലും മരിച്ചെന്ന് 82 പേരുടെ ബന്ധുക്കളാണ് വ്യക്തമായ തെളിവുകള്‍ കൈമാറിയത്. എന്നാല്‍ കൃത്യമായി തെളിവുകള്‍ ലഭിക്കാത്ത മരണങ്ങള്‍ ഇതിലുമേറെ ഉണ്ടാകാം. ഫെബ്രുവരി 19ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 30 പേര്‍ സ്‌നാനഘട്ടിലും ഏഴ് പേര്‍ മറ്റിടങ്ങളിലുമാണ് മരിച്ചത്. മരിച്ച 37 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപവീതം നല്‍കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു.

ഇത്തരത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം 37 കുടുംബങ്ങള്‍ക്ക് നേരിട്ട് ലഭിച്ചതായി ബി.ബി.സി അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം എത്തുകയോ ചെക്ക് കൈമാറുകയോ ആയിരുന്നു. എന്നാല്‍ ഇതിനു പുറമെ 26 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പണമായും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകള്‍ കൈമാറിയത്. ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാത്തവരുടെ കുടുംബങ്ങളാണിവ. തിക്കിലും തിരക്കിലുമല്ല, അസുഖ ബാധിതരായി മരിച്ചതാണെന്ന് രേഖപ്പെടുത്തി ഒപ്പിടാന്‍ നിരവധിപേരെ അധികൃതര്‍ നിര്‍ബന്ധിച്ചതായും ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവര്‍ക്ക് പുറമെ സംഭവത്തില്‍ മരിച്ച മറ്റ് 19 പേരുടെ കുടുംബങ്ങളെയും ബി.ബി.സി കണ്ടെത്തി. ഇവരില്‍ ആര്‍ക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും മരണ സര്‍ട്ടിഫിക്കറ്റും ദുരന്ത ഭൂമിയിലെ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള തെളിവാണ് ഇവരില്‍നിന്ന് ലഭിച്ചത്. ഇതിനു പുറമെ ദൃക്‌സാക്ഷികളുടെ മൊഴിയും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

അതേസമയം ബിബിസി റിപ്പോര്‍ട്ടിനോട് യുപി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 2025 ജനുവരി 29ന് പ്രയാഗ്രാജില്‍ നടന്ന മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് യു.പി സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച് അലഹബാദ് ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നഷ്ടപരിഹാരം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സമയബന്ധിതവും മാന്യവുമായി അത് നല്‍കിയെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്ന് കോടതി ഓര്‍മിപിച്ചു.

ദുരന്തത്തിലെ ഇരകളില്‍ ഒരാളായ ഉദയ് പ്രതാപ് സിങ് സമര്‍പ്പിച്ച റിട്ട് ഹരജി ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ജസ്റ്റിസ് സന്ദീപ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സംഭവം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ഹരജിക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിച്ചു.

മരിച്ച സ്ത്രീയുടെ മൃതദേഹം 2025 ഫെബ്രുവരി 5ന് പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്താതെ മകന് കൈമാറിയതായി കോടതി ചൂണ്ടിക്കാട്ടി. പിന്നീട് കുടുംബത്തിന് അവരുടെ സ്വന്തം ജില്ലയായ ബീഹാറിലെ കൈമൂരില്‍ ആ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവന്നു.