ബംഗളൂരൂ: വായ്പ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയൂടെ മൂക്ക് കടിച്ചെടുത്തു. കര്‍ണാടകത്തിലെ ദാവന്‍ഗരെയിലാണ് സംഭവം. യുവതി എടുത്ത വായ്പയുടെ പേരിലായിരുന്നു തര്‍ക്കം. ക്രൂരമായി ഉപദ്രവിച്ച ശേഷമാണ് മൂക്ക് കടിച്ചുമുറിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ബംഗളൂരൂ സ്വദേശിനിയായ വിദ്യയെയാണ് ഭര്‍ത്താവ് വിജയ് ഉപദ്രവിച്ചത്. വിദ്യ എടുത്ത വായ്പയ്ക്ക് വിജയ് ജാമ്യം നിന്നിരുന്നു. ഗഡുക്കള്‍ അടയ്ക്കാഞ്ഞതോടെ കടം കൊടുത്തവര്‍ വിദ്യയെയും വിജയ്യെയും ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെയാണ് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്. യുവതിയെ മര്‍ദിച്ച് നിലത്തേക്ക് തള്ളിയിട്ട ശേഷം മൂക്ക് കടിച്ചെടുക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ഇവരെ ചന്നഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യയുടെ മൂക്കിന്റെ അഗ്രഭാഗം അറ്റുപോയിട്ടുണ്ട്. വിദ്യ നല്‍കിയ പരാതിയില്‍ വിജയ്‌ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിവമോഗയിലെ ജയനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ദാവണഗരെ ജില്ലയിലെ ചന്നഗിരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.