ബെംഗളൂരു: മദ്യപിച്ച് കാലിൽ ചവിട്ടയത്തിന് അയൽവാസിയെ കുത്തിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. സംഭവത്തിൽ മൂർത്തി (52) ആണ് കൊല്ലപ്പെട്ടത്. കീർത്തി (27) ആണ് മധ്യവയസ്‌കനെ ദാരുണമായി കൊലപ്പെടുത്തിയത്. ഇരുവരും ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ്. മൂർത്തിയുടെ സഹോദര വീട്ടിൽ വെച്ച് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാൽ കച്ചവടക്കാരനാണ് കൊല്ലപ്പെട്ട മൂർത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പിതൃ പക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടത്തിയിരുന്നു. ഇവിടെ നടന്ന പാർട്ടിയിൽ കീർത്തിയും മൂർത്തിയും അടക്കമുള്ളവർ മദ്യലഹരിയിലായിരുന്നു. നടക്കുന്നതിനിടയിൽ മൂർത്തി കീർത്തിയുടെ കാലിൽ ചവിട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മദ്യ ലഹരിയിൽ ആയിരുന്ന ഇരുവരും തർക്കത്തിലേർപ്പെട്ടു. വാക്കേറ്റം സംഘർഷാവസ്ഥയിലായി.

ശേഷം വാക്കേറ്റം തണുപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ ശ്രമിച്ചതോടെ കീർത്തി വീട്ടിൽ നിന്ന് പുറത്ത് പോയി. അൽപനേരത്തിനുള്ളിൽ മടങ്ങി എത്തിയ കീർത്തി മൂർത്തിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

കുത്തേറ്റ് മൂർത്തി ബോധരഹിതനായി നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഇയാളെ പൊലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

ജ്ഞാനഭാരതി പോലീസ് സ്‌റ്റേഷനിലായിരുന്നു കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മൂർത്തിയും കീർത്തിയും തമ്മിൽ നേരത്തെ ചില സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കീർത്തി ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.