മുംബൈ: എച്ച്ഐവി ബാധിതയായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് പൊലീസ് ഗൊവണ്ടിയില്‍ നിന്നുള്ള 43-വയസ്സുകാരിയെ അറസ്റ്റ് ചെയ്തു. സ്വന്തം രോഗബാധിതയായ മാതാവാണ് ചികിത്സയ്ക്കുള്ള സാമ്പത്തികം ഇല്ലാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരന്തം നടന്നത്. ദൈനംദിന ജോലി ചെയ്തുപോരുന്ന അമ്മ, കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനോടാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം അമ്മ വെളിപ്പെടുത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.