മുംബൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് 13 വയസുകാരനായ മകന്റെ മുന്നില്‍വച്ച് ഭര്‍ത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി. മുംബൈയിലെ മുളുണ്ട് റെയില്‍വേ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രാജ്കുമാര്‍ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നില്‍ വച്ച് ലോക്കല്‍ ട്രെയിനിന് മുന്നിലേക്ക് ഭാര്യയെ തള്ളിയിട്ട ശേഷം പ്രതി താനെയിലേക്കും അവിടെ നിന്ന് ട്രെയിനില്‍ ദാദറിലേക്കും വിരാറിലേക്കും പോയതായി പൊലീസ് പറഞ്ഞു. വിരാറില്‍ നിന്ന് ഗുജറാത്തിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയ ഇയാളെ സൂറത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും ഇത് സം?ബന്ധിച്ച് പരാതി നല്‍കിയതായും പുഷ്പ ഗുപ്തയുടെ സഹോദരനായ കമലേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായാണ് സൈന്യത്തില്‍ ജോലി ചെയ്യുന്ന കമലേഷ് മുംബൈയിലെത്തിയത്. പിന്നീട്, കമലേഷ് സഹോദരിയും അവരുടെ മകനുമായി മുളുണ്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. എന്നാല്‍, തന്റെ ആര്‍മി ഐഡി കാര്‍ഡ് രാജ്കുമാറിന്റെ വീട്ടില്‍ മറന്നുവച്ച കമലേഷ് അത് എടുക്കാനായി തിരികെ പോയപ്പോള്‍, പ്രകോപിതനായ പ്രതി വീട്ടിനുള്ളിലാക്കി പൂട്ടിയിടുകയായിരുന്നു.

തുടര്‍ന്ന്, രാജ്കുമാര്‍ സ്റ്റേഷനിലെത്തി പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന പുഷ്പയെ, ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.