ജമ്മു: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍. പ്രകോപനങ്ങളില്ലാതെ ഇന്ത്യന്‍ പോസ്റ്റിലേക്ക് പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു . ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം.

ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പടെ രണ്ട് ഇന്ത്യന്‍ സൈനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരുന്നു. ഇതിന് ശേഷം അപൂര്‍വമായാണ് ഇത് ലംഘിക്കപ്പെടാറുള്ളത്.

ഈ വര്‍ഷം ആദ്യമായാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നത്. തിങ്കളാഴ്ച, രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ കലാല്‍ പ്രദേശത്തെ ഒരു ഫോര്‍വേഡ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഒരു സൈനികന് അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടിയേറ്റിരുന്നു. വെടിവെയ്പ്പ് നടക്കുന്ന സമയം സ്ഥലത്തെ വനമേഖലയക്ക് അപ്പുറത്തായി ഭീകരര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.