ചണ്ഡിഗഡ്: എംബിബിഎസ് ഡോക്ടര്‍ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് നടത്തിയത് 50 ഹൃദയശസ്ത്രക്രിയകളെന്ന് പൊലീസ്. ഹരിയാനയിലെ ഫരീദാബാദിലാണ് നടുക്കുന്ന സംഭവം. നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണ് എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹന്‍ ശര്‍മ കാര്‍ഡിയോളജിസ്റ്റ് ചമഞ്ഞ് തട്ടിപ്പു നടത്തിയത്.

ഒരു കാര്‍ഡിയോളജിസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇയാള്‍ ഉപയോഗിക്കുകയും ചെയ്തു. യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയില്‍ വന്നത്. എംബിബിഎസ് ഡിഗ്രിയുണ്ടെങ്കിലും ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ പങ്കജ് മോഹന് അനുമതിയില്ല. തന്റെ നോട്ട്പാഡില്‍ തനിക്ക് കാര്‍ഡിയോളജിയില്‍ ഡിഎന്‍ബി ബിരുദമുണ്ടെന്ന് ഇയാള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി വരെയാണ് ഇയാള്‍ ഹൃദയാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ശസ്ത്രക്രിയ നടത്തിയ പല രോഗികള്‍ക്കും തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.