മുംബൈ: നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് 17 വയസ്സുള്ള മകളെ പിതാവ് അടിച്ചുകൊന്നു. നീറ്റ് പ്രാക്ടീസ് ടെസ്റ്റുകളില്‍ പെണ്‍കുട്ടിക്ക് കുറഞ്ഞ മാര്‍ക്ക് ലഭിച്ചതോടെയാണ് പിതാവിന്റെ ക്രൂരത. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ധോണ്ടിറാം ഭോണ്‍സ്ലെയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലയിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

സാധന എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 92.60 ശതമാനം മാര്‍ക്ക് ലഭിച്ച സാധന മറ്റ് കുട്ടികളെ പോലെ നീറ്റ് പരീക്ഷയിലൂടെ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടിയാണ് ഒരു വര്‍ഷത്തിലേറെ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. എന്നാല്‍ മോക്ക് ടെസ്റ്റില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതോടെ പിതാവ് മകളെ ശകാരിക്കുകയും മര്‍ദിക്കുകയുമായിരുന്നു.

17 വയസ്സുകാരിയായ മകളെ വടികൊണ്ട് പലതവണ ധോണ്ടിറാം മര്‍ദ്ദിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദ്ദനത്തില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സാധന വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. അമ്മയുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വൈകാതെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മകളെ മര്‍ദിച്ചതായി ചോദ്യം ചെയ്യലില്‍ ധോണ്ടിറാം സമ്മതിച്ചിട്ടുണ്ട്.