ചെന്നൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വനിതാ കൗണ്‍സിലറെ ഭര്‍ത്താവു വെട്ടിക്കൊന്നു. വിസികെ കൗണ്‍സിലര്‍ എസ്.ഗോമതിയെ (38) ഭര്‍ത്താവ് സ്റ്റീഫന്‍ രാജാണ് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് സംഭവം. തിരുവള്ളൂര്‍ ജില്ലയിലെ തിരുനിന്ദ്രാവൂര്‍ മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറാണ് ഗോമതി. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫന്‍ രാജ് പൊലീസില്‍ കീഴടങ്ങി. ഇയാളും വിസികെ നേതാവാണ്.

ഇരുവരും തമ്മില്‍ കുറച്ച് മാസങ്ങളായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പത്ത് വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ നാല് കുട്ടികള്‍ക്കൊപ്പം പെരിയ കോളനിയിലാണു താമസിച്ചിരുന്നത്. ഗോമതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വെള്ളിയാഴ്ച രാത്രി, തര്‍ക്കമുണ്ടായതിനു പിന്നാലെ, ഭര്‍ത്താവ് സ്റ്റീഫന്‍ രാജ് യുവതിയെ വെട്ടുകയായിരുന്നു. സ്റ്റീഫന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

തിരുവള്ളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോമതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.