ദിസ്പുര്‍: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (എന്‍ഐസിയു) വന്‍ ദുരന്തം. എന്‍ഐസിയുവില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുക്കളില്‍ മൂന്നു പേര്‍ തൊട്ടിലില്‍ നിന്നു നിലത്തുവീണു. ചികിത്സയ്ക്കായി ബന്ധിപ്പിച്ച ട്യൂബില്‍ കുടുങ്ങി മറ്റൊരു കുട്ടി മരിച്ചു.

കുഞ്ഞ് വീണുപോയതായി അമ്മയാണ് അറിയിച്ചത്. അപ്പോള്‍ മാത്രമാണ് വിവരം അധികൃതര്‍ അറിയുന്നത്. ഗുവാഹത്തിയിലെ നൂന്‍മതി സ്വദേശികളായ ദമ്പതികള്‍ക്ക് നാലു ദിവസം മുന്‍പ് ജനിച്ച ആണ്‍കുട്ടിയണ് ട്യൂബില്‍ കുടുങ്ങി മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായ മഞ്ഞ നിറത്തെ തുടര്‍ന്നാണ് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 15 ന് പ്രസവിച്ച കുഞ്ഞ് ഫോട്ടോതെറാപ്പി ചികിത്സയിലായിരുന്നു.

അപകട സമയത്ത് 21 കുഞ്ഞുങ്ങളെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മാതാപിതാക്കളുമായി സംസാരിക്കുകയും സമഗ്രമായ അന്വേഷണം നടത്തുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബൈഷ്യ പറഞ്ഞു. ഞങ്ങളുടെ ആശുപത്രിയില്‍ പ്രതിമാസം 700 ലധികം പ്രസവങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഡോ. ബൈഷ്യ പറഞ്ഞു.

തൊട്ടിലില്‍ നിന്നു വീണ മറ്റ് രണ്ട് നവജാത ശിശുക്കള്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്‍ഐസിയു ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് തന്റെ മകന്റെ മരണത്തിനു കാരണമെന്ന് മരിച്ച കുഞ്ഞിന്റെ പിതാവ് ആരോപിച്ചു. ഡ്യൂട്ടിയിലുള്ള നഴ്സ് എന്‍ഐസിയുവില്‍ തന്നെ ഉണ്ടായിരുന്നുവെന്നും കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കാന്‍ തയ്യാറെടുക്കവെ ആയിരുന്നു അപകടമെന്നും അധികൃതര്‍ പറയുന്നു.