ലക്‌നൗ: കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു. 16കാരി പ്രസവിച്ച പെണ്‍കുഞ്ഞാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയതിന് പിന്നാലെ മരിച്ചത്. രാവിലെ കുഞ്ഞ് പൂര്‍ണമായും ആരോഗ്യവതി ആയിരുന്നുവെന്നും പെട്ടെന്നായിരുന്നു മരണമെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്. ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേ പ്രസവിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെണ്‍കുട്ടിയെ അവിടെ നിന്ന് വാരാണസിയിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ അമ്മയെയും കുഞ്ഞിനെയും ചികിത്സിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അമ്മാവന്റെ ഗ്രാമത്തിലെത്തി. അവിടെ വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുഞ്ഞിന്റെ മരണം സംഭവിച്ചത്.

2024 ഡിസംബറില്‍ ചൗബേപുരില്‍ ബലാത്സംഗത്തിന് ഇരയായ പതിനാറുകരി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീട്, പ്രതികള്‍ സ്വതന്ത്രമായി ചുറ്റിത്തിരിയുകയാണെന്ന് ആരോപിച്ച പെണ്‍കുട്ടി മറ്റ് അഞ്ചു പേര്‍ കൂടി തന്നെ ബലാത്സംഗം ചെയ്തതായും പറഞ്ഞിരുന്നു.