ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് ചെറുപ്രായത്തിലേ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 9 മുതല്‍ 12 വരെ ക്ലാസില്‍ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികള്‍ക്കു ലൈംഗിക വിദ്യാഭ്യാസം നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍, ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്നതില്‍ കോടതി സത്യവാങ്മൂലം തേടി. 9-12 വരെ ക്ലാസില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തുടര്‍ന്നാണ് ചെറുപ്രായത്തിലെ വേണ്ടതാണ് ഇതെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചത്.