കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വീണ്ടും കൂട്ടബലാത്സംഗം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ഡം ഡം പ്രദേശത്താണ് സംഭവം. 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്യൂഷനു പോകുന്ന വഴി യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുക ആയിരുന്നു.

സംഭവത്തില്‍ സഞ്ജു സാഹ, വിക്കി പാസ്വാന്‍, രാജേഷ് പാസ്വാന്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി മോട്ടിലാല്‍ കോളനിയിലെ ഒരു വീട്ടിലേക്ക് കൊണ്ടു പോവുകയും അവിടെവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ആയിരുന്നു.

പ്രതികള്‍ മദ്യലഹരിയില്‍ ആയപ്പോള്‍ അവിടെ നിന്ന് ഓടി ക്ഷപ്പെട്ട പെണ്‍കുട്ടി രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കള്‍ ഡം ഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പ്രതികളേയും പോലിസ് അറസ്റ്റ് ചെയ്തു.

സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഡം ഡം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്‍ക്കത്തയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗ കേസുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഏഴാം ക്ലാസുകാരി ഇരയായ കൂട്ട ബലാത്സംഗം.