ബെംഗളൂരു: ബെംഗളൂരുവില്‍ സീരിയല്‍ നടിയും മോഡലും സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയുമായ യുവതിയെ ഭര്‍ത്താവ് നടുറോഡിലിട്ട് ആക്രമിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടാണ് നടി ജോഷിതയെ ഭര്‍ത്താവ് നടുറോഡിലിട്ട് തല്ലിയത്. ജോഷിതയ്ക്ക് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു. മര്‍ദനത്തില്‍ കാര്യമായി പരിക്കേറ്റ ജോഷിത ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ചന്നസാന്ദ്രയിലെത്തിയാണ് സുരേഷ് ഭാര്യ ജോഷിതയെയും അവരുടെ മാതാപിതാക്കളെയും മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഖില ഭാരത സേവാ സമിതി പ്രസിഡന്റ് സുരേഷ് നായിഡു യുവതിയെയും പ്രായമായ രണ്ടുപേരെയും നടുറോഡിലിട്ട് മര്‍ദിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 10 മാസമായി സുരേഷില്‍ നിന്ന് അകന്ന് കഴിയുകയാണ് നടിയും അവതാരകയുമായ ജോഷിത. തര്‍ക്കം തീര്‍ക്കാമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും സുരേഷ് ജോഷിതയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന വ്യാജേന ഇന്നലെ യുവതി താമസിക്കുന്ന ചന്നസാന്ദ്രയിലെത്തിയാണ് സുരേഷ് ക്രൂരമായ ആക്രമണം നടത്തിയത്. മര്‍ദനത്തില്‍ ജോഷിതയ്ക്ക് കാര്യമായ പരിക്കുണ്ട്. ചികിത്സ തേടിയ ജോഷിതയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ആദ്യം സമ്മതം മൂളിയെങ്കിലും സുരേഷിന്റെ സ്വഭാവം അറിഞ്ഞതോടെ വീട്ടുകാര്‍ പിന്മാറിയിരുന്നു. ഈ സമയം ജോഷിതയെ തട്ടിക്കൊണ്ടുപോകുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുകയുമായിരുന്നു സുരേഷെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.