ന്യൂഡല്‍ഹി: ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. വ്യത്യസ്ത വിശ്വാസിസമൂഹങ്ങളില്‍പ്പെട്ടവരാണ് ഹിന്ദുക്കളെന്നും എന്നാല്‍, ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ സമ്പ്രദായങ്ങള്‍ പിന്തുടരണമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.

വിശ്വാസിയല്ലാത്തയാള്‍ ക്ഷേത്രത്തില്‍ പോകുകയാണെങ്കിലും അവിടത്തെ ചട്ടങ്ങള്‍ പാലിക്കണമെന്നും അപ്പോള്‍ അവിശ്വാസം പ്രകടിപ്പിക്കാനുള്ള അയാളുടെ അവകാശം താത്കാലികമായി ഇല്ലാതാകുമെന്നും ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി വ്യക്തമാക്കി. ഗുരുവായൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് കയറാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് എം.എം. സുന്ദരേഷും പറഞ്ഞു. സിഖ് മതസ്ഥരുടെ ഗുരുദ്വാരയില്‍ പോകുന്നവര്‍ തല മറയ്ക്കണമെന്നും ആചാരങ്ങള്‍ പാലിക്കേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കാനായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എന്‍.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു. ശബരിമലയില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുണ്ട്. എന്നാല്‍, ശബരിമലയില്‍ പോകുന്നവര്‍ അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തില്‍ വിശ്വസിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

2018-ലെ ശബരിമല യുവതീപ്രവേശ വിധിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ നേരത്തേ നിശ്ചയിച്ചപോലെ വ്യാഴാഴ്ച അവസാനിക്കാത്തതിനാല്‍ അടുത്ത ബുധനാഴ്ച തുടരും. ദേവസ്വംബോര്‍ഡ്, ശബരിമല തന്ത്രി, സംസ്ഥാനസര്‍ക്കാര്‍ തുടങ്ങിയ കക്ഷികളുടെ വാദം അന്ന് നടന്നേക്കും.