ന്യൂഡല്‍ഹി: രാജസ്ഥാന്‍ മതപരിവര്‍ത്തന നിരോധന നിയമത്തിനൊരുങ്ങുന്നു. നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ കുറഞ്ഞത് 20 വര്‍ഷംമുതല്‍ ജീവപര്യന്തംവരെ തടവും 25 ലക്ഷം രൂപ പിഴയും വ്യവസ്ഥചെയ്യുന്ന മതപരിവര്‍ത്തന നിരോധന നിയമഭേദഗതി ബില്ലിനുമാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സഭാസമ്മേളനത്തില്‍ പുതിയബില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന പാര്‍ലമെന്ററികാര്യമന്ത്രി ജോഗറാം പട്ടേല്‍ അറിയിച്ചു. കൂട്ട മതപരിവര്‍ത്തനം നടത്തുന്നവരുടെ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. മതംമാറ്റത്തിന് ഉപയോഗിച്ച വേദി സര്‍ക്കാര്‍ കണ്ടുകെട്ടും.

പൊതുവിഭാഗത്തില്‍പ്പെട്ട ഏതെങ്കിലുമൊരാളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ ഏഴുമുതല്‍ 14 വര്‍ഷംവരെ തടവും അഞ്ചുലക്ഷം പിഴയുമാണ് ശിക്ഷ. സ്ത്രീകള്‍, പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെ മതംമാറ്റിയാല്‍ തടവുശിക്ഷ പത്തുമുതല്‍ 20 വര്‍ഷംവരെയും പിഴ പത്തുലക്ഷം രൂപയുമാണ്.