ഭുവനേശ്വര്‍: പ്രശസ്ത ഗായിക രുക്‌സാന ബാനു (27) മരിച്ചു. എംയ്സില്‍ ചികിത്സയിലിരിക്കെയാണ് മരണം. രുക്സാനയുടെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഇവര്‍ക്ക് ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും വിഷബാധയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ബന്ധുക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.

സംബല്‍പുരി (പടിഞ്ഞാറന്‍ ഒഡീഷയിലെ ഭാഷ) ഗായികയാണ് രുക്‌സാന. സ്‌ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ബുധനാഴ്ച രാത്രി മരണം സംഭവിച്ചു. എന്നാല്‍ മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

അതിനിടെയാണ് രുക്സാനയുടെ മരണം വിഷബാധയേറ്റിട്ടാണെന്ന ഗുരുതര ആരോപണവുമായി അമ്മയും സഹോദരിയും രംഗത്തെത്തിയത്. ഒരു എതിരാളിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞെങ്കിലും ഗായകന്റെ / ഗായികയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഭീഷണികളുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പ് ബൊലാംഗീറില്‍ ഷൂട്ടിംഗിനിടെ ജ്യൂസ് കുടിച്ചതിന് പിന്നാലെയാണ് റുക്‌സാനയ്ക്ക് അസുഖം വന്നതെന്ന് സഹോദരി റൂബി പറയുന്നു. ആഗസ്ത് 27 ന് ഭവാനിപട്ടണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബര്‍ഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും ഭേദമാകാതിരുന്നതോടെയാണ് ഭുവനേശ്വറിലെ എയിംസില്‍ എത്തിച്ചതെന്ന് സഹോദരി പറഞ്ഞു.