ന്യൂഡല്‍ഹി: നിലമ്പൂരില്‍ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതി. 100 പള്ളികള്‍ ഉണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങിനെയെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

കേരള ഹൈക്കോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാന്‍ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം നല്‍കിയ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു.

കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടര്‍ അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് ഹൈക്കോടതി ശരിവെച്ചു.

ഇതിനെതിരെയാണ് നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.