ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗള്‍ഫിഷ ഫാത്തിമ, ശിഫ ഉര്‍ റഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. സെപ്തംബര്‍ 22നാണ് ഇവരുടെ ജാമ്യപേക്ഷ ഇനി പരിഗണിക്കുക. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ജമാ്യപേക്ഷ പരിഗണിക്കാനായി മാറ്റി.

നേരത്തെ ഡല്‍ഹി ഹൈകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ശൈലേന്ദര്‍ കൗര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2020 ജനുവരി 28നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ ഷര്‍ജീല്‍ ഇമാം അറസ്റ്റിലാകുന്നത്.

അതേ വര്‍ഷം ഫെബ്രുവരിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചു എന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. 2020ല്‍ ജാമിയ മിലിയ പ്രസംഗ കേസില്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ കേസില്‍ ജയിലില്‍ തുടര്‍ന്നു.