ഹൈദരാബാദ്: ബി.എം.ഡബ്ല്യു കാര്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 21കാരന്‍ ആത്മഹത്യ ചെയ്തു. സിദ്ദിപേട്ട് ജില്ലയിലെ ജാദേവ്പൂര്‍ മണ്ഡലത്തിലെ ചത്ലപ്പള്ളി നിവാസിയായ ബൊമ്മ ജോണിയാണ് ആത്മഹത്യ ചെയ്തത്. മേയ് 30ന് കളനാശിനി കഴിച്ച യുവാവ് ചികിത്സയില്‍ ഇറിക്കവേ മരണപ്പെടുകയായിരുന്നു.

പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ജോണി നിരന്തരമായി ബി.എം.ഡബ്ല്യു കാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകത്തൊഴിലാളികളായ മാതാപിതാക്കള്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ തന്റെ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

ഡിസയര്‍ വാങ്ങാനായി കുടുംബം കാര്‍ ഷോറൂമില്‍ എത്തി. എന്നാല്‍ മാതാപിതാക്കളുടെ വാഗ്ദാനം ജോണി നിരസിക്കുകയായിരുന്നു. നിരാശയോടെയാണ് യുവാവ് വീട്ടിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്. പിന്നീട് വയലില്‍ പോയി ഒരു കുപ്പി കളനാശിനി കഴിച്ചതായി മാതാപിതാക്കളെ അറിയിച്ചു.

അച്ഛനും സഹോദരനും ചേര്‍ന്ന് ജോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോണി മദ്യത്തിന് അടിമയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്ന ഇയാള്‍ മാതാപിതാക്കളെ അവരുടെ ഭൂമി വിറ്റ് ആഡംബര വീട് പണിയാന്‍ നിര്‍ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.