കഠുവ: ജമ്മു കശ്മീരിലെ കഠുവ ജില്ലയിലെ കാഹോഗ് ഗ്രാമത്തിന് സമീപം പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരർക്കായി സുരക്ഷാ സേന വ്യാപക തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ രണ്ട് തവണ ഏറ്റുമുട്ടലുകളുണ്ടായതിന് പിന്നാലെ ഭീകരർ വനമേഖലയിലേക്ക് രക്ഷപ്പെട്ടതോടെയാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.

സുരക്ഷാ സേനയുടെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ആണ് ഭീകരരെ ആദ്യം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇത്. സേനയെ കണ്ട ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് അർദ്ധരാത്രിയോടെ വീണ്ടും ഒരു ഏറ്റുമുട്ടൽ കൂടി നടന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഏറ്റുമുട്ടലുകൾക്ക് ശേഷം ഭീകരർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന വനമേഖല പൂർണ്ണമായും വളഞ്ഞ നിലയിലാണ്. നിലവിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നില്ലെങ്കിലും, ഏത് നിമിഷവും വീണ്ടും ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.