ലഖ്‌നൗ: പാകിസ്താന്‍ യുവതിയെ ഓണ്‍ലൈനായി വിവാഹം ചെയ്ത് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ മകന്‍. ബിജെപി നേതാവായ തഹ്‌സീന്‍ ഷാഹിദിന്റെ മകന്‍ മുഹമ്മദ് അബ്ബാസ് ആണ് പാക് യുവതിയായ അന്ദ്‌ലീപ് സഹ്‌റയെ വിവാഹം ചെയ്തത്. ബിജെപി നേതാവ് തന്നെയാണ് മകന്റെ വിവാഹം നടത്തിക്കൊടുത്തത്.

പാകിസ്താനിലെ ലാഹോര്‍ സ്വദേശിനിയാണ് വധുവായ സഹ്‌റ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ മൂലം വധുവിന് വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചിരുന്നില്ല. കൂടാതെ സഹ്‌റയുടെ മാതാവ് റാണ യാസ്മിന്‍ സൈദിയെ അസുഖം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ചത് കൂടുതല്‍ വെല്ലുവിളിയായി. ഇതോടെയാണ് ഓണ്‍ലൈനായി നിക്കാഹ് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച രാത്രി ഷാഹിദും കുടുംബവും ഒരു ഇമാംബാരയില്‍ ഒത്തുകൂടി. ലാഹോറില്‍ നിന്നാണ് വധുവിന്റെ കുടുംബം ചടങ്ങില്‍ പങ്കെടുത്തത്. നിക്കാഹിന് സ്ത്രീയുടെ സമ്മതം അനിവാര്യമാണെന്നും അത് അവര്‍ മൗലാനയെ അറിയിക്കുമെന്നും ഷിയാ നേതാവ് മൗലാന മഹ്ഫൂസുല്‍ ഹസന്‍ ഖാന്‍ ഇസ്ലാമില്‍ പറഞ്ഞു.

തുടര്‍ന്ന്, ഇരു ഭാഗത്തുമുള്ള മൗലാനമാര്‍ക്ക് ഒരുമിച്ച് ചടങ്ങ് നടത്താനാകുമ്പോള്‍ ഓണ്‍ലൈന്‍ നിക്കാഹ് സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ തന്റെ ഭാര്യക്ക് ഇന്ത്യന്‍ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎല്‍സി ബ്രിജേഷ് സിങ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.