ലക്‌നൗ: ഭാര്യ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്ത് മണിക്കൂറുകൾക്ക് ശേഷം. ഉത്തർപ്രദേശിലെ ഇസ്‍മയിൽപൂർ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷൈലേശ് കുമാർ (32) ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ഭാര്യ സവിത അറസ്റ്റിലായി.

ശൈലേഷ് കുമാറിന്റെ ഭാര്യ സവിതയാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതെന്നാണ് പരാതി. ഷൈലേശിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു. ഇതിന് ശേഷമാണ് വിഷം കൊടുത്തതെന്നുമാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയത്.

ഞായറാഴ്ചയാണ് സവിത ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്തിരുന്നു. കർവ ചൗത്ത് ആചാരത്തിന്റെ ഭാഗമായിരുന്നു വ്രതം. രാവിലെ മുതൽ ശൈലേഷ് ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. എന്നാൽ, വൈകുന്നേരം വ്രതം അവസാനിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.

എന്നാൽ തർക്കം വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പിന്നീട് ഷൈലേശിനോട് അനുവാദം വാങ്ങി സവിത ബന്ധുവിന്റെ വീട്ടിലേക്ക് പോയി. പക്ഷെ സവിത പിന്നെ മടങ്ങി എത്തിയില്ല.

വീട്ടിൽ എത്തിയ ഷൈലേശിന്റെ സഹോദരൻ അഖിലേഷാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് സഹോദരൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ഭാര്യ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് ഷൈലേശ് പറയുന്നുണ്ട്. പിന്നീട് ചികിത്സയിലിക്കെയാണ് ഷൈലേശ് മരണപ്പെടുന്നത്. പിന്നാലെ സവിതയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.