ഭോപ്പാല്‍: ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും, ആശ്ചര്യം അന്വേഷണത്തിന് വഴിമാറിയിപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയുയെ വിവരങ്ങളിലേക്കാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്. ആരാണ് ഇത്രയും സ്വര്‍ണവും പണവും കാറില്‍ ഉപേക്ഷിച്ചത് എന്നതായിരുന്നു തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയ ചോദ്യം.

അതിനിടെ, എട്ടുകോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്ന് ലോകായുക്ത പറയുന്നതെങ്കിലും 55 ലക്ഷം രൂപ മാത്രമേ കണ്ടെടുത്തിട്ടുള്ളൂവെന്നാണ് കോടതി രേഖകളിലുള്ളത്. ഒരു ഉദ്യോഗസ്ഥനെതിരെ ആരംഭിച്ച അഴിമതി അന്വേഷണം ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി), ആദായ നികുതി വകുപ്പ്(ഐ.ടി), റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ ഭാഗവാക്കായി.

അന്വേഷണം സൗരഭ് ശര്‍മയെന്ന ഗതാഗതവകുപ്പിലെ മുന്‍ കോണ്‍സ്റ്റബിളിലേക്ക് എത്തിയത്. സ്വര്‍ണവും പണവും കണ്ടെടുത്ത ഇന്നോവ കാര്‍ ശര്‍മയുടെ സഹായി ഛേതന്‍ സിങ് ഗൗറിന്റേതാണെന്നും പൊലീസ് കണ്ടെത്തി. ലോകായുക്ത ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ഇവര്‍ കാറില്‍ സ്വര്‍ണവും പണവുമായി കടന്നുകളയുകയായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ, സൗരഭ് ശര്‍മയുടെ തന്നെ കുറച്ചകലെയുള്ള മറ്റൊരു വീട്ടില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് കടത്തിയത്.

സൗരഭ് ശര്‍മയുടെ വസതിയിലും ഓഫീസില്‍നിന്നുമായി എട്ടു കോടിയോളം രൂപയുടെ ആസ്തി ലോകായുക്തി പിടിച്ചെടുത്തിരുന്നു. 500മുതല്‍ 700കോടി രൂപയുടെ ആസ്തിയുണ്ട് ഇയാള്‍ക്കെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഇയാളുടെ ആസ്തി വിവരങ്ങള്‍ അറിഞ്ഞവരെല്ലാം ഞെട്ടുകയാണ്. ഒരു സാദാ ഉദ്യോഗസ്ഥന് ഇത്രയും സ്വത്തോ എന്നതായി ചോദ്യം. എന്നാല്‍, അഴിമതിയുടെ അവസാന വാക്കായിരുന്നു സൗരഭ് ശര്‍മ്മ.

ചെക്ക്പോസ്റ്റില്‍നിന്നും മറ്റുമാണ് ഇത്രയും തുകയുടെ ആസ്തി അനധികൃതമായി സമ്പാദിച്ചത്. ഭാര്യയുടെയും അമ്മയുടെയും പേരിലുള്ള നിരവധി ബിസിനസ്സ് സംരംഭങ്ങളിലേക്കും വസ്തുക്കള്‍ വാങ്ങിയുമാണ് ഇയാള്‍ ഈ പണം നിക്ഷേപിച്ചിരുന്നത്. മകന്റെ പേരിലും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പിതാവിന്റെ മരണത്തോടെയാണ് സൗരഭിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചത്. 15 വര്‍ഷത്തെ സേവനത്തിന് ശേഷം 2023 ഡിസംബറില്‍ സ്വമേധയാ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. കാര്‍ ഗൗറിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഒരു വിധ പങ്കുമില്ലെന്നാണ് കാറുടമ ആണയിടുന്നത്. നിലവില്‍ സൗരഭ് ശര്‍മയും ഛേതന്‍ കൗറും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

2024 ഡിസംബര്‍ 19നാണ് ഭോപാലിലെ പ്രാന്തപ്രദേശത്തുള്ള മെന്‍ഡോറി ഗ്രാമത്തിലെ കൃഷിയിടത്തിന് സമീപം കാര്‍ കണ്ടെത്തിയത്. വൈകുന്നേരവും കാര്‍ അവിടെ തന്നെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇതു കണ്ടയാള്‍ പൊലീസില്‍ വിവരമറിയിച്ചത്.