തിരുവനന്തപുരം: രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവില്‍ നിന്ന് കണ്ടെത്തിയത് ലറ്റര്‍ കണക്ക് വിദേശ മദ്യവും ബിയറും. സംസ്ഥാനത്ത് വില്‍ക്കുന്നതിനായി അനധികൃതമായി സൂക്ഷിച്ചിരുന്ന 6.5 ലിറ്റര്‍ ബിയറും 29 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മാദ്യവുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ അജിത്ത് എന്നയാളെ പോലീസ് പിടികൂടി. ആനയറ സ്വദേശിയാണ് അജിത്. ഇയാളുടെ വീട്ടില്‍ നിന്നുമാണ് മദ്യം പിടികൂടിയത്.

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) പത്മകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ ബിനു, മണികണ്ഠന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ അജിത്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷിനിമോള്‍ എന്നിവരും പാര്‍ട്ടിയിലുണ്ടായിരുന്നു. അതിനിടെ കോട്ടയം ചങ്ങനാശ്ശേരിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.763 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം സ്വദേശിയായ വിഷ്ണുകുമാര്‍.ടി.കെയാണ് പിടിയിലായത്.

ഇയാളുടെ കൈയ്യില്‍ നിന്നും, താമസിച്ചിരുന്ന വീട്ടില്‍ നിന്നുമായാണ് കഞ്ചാവ് കണ്ടെടുത്തത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ റ്റി.എസ്.പ്രമോദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ സജി.പി, പ്രദീപ് കുമാര്‍.വി.എന്‍, ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്)മാരായ സന്തോഷ്.ടി, രാജേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സോണിയ.പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍കുമാര്‍.എ.ജി, രതീഷ്.കെ.നാണു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.