കൊല്ലം: അലുവ അതുലിനെ കൊലപ്പെടുത്താന്‍ എതിരാളികള്‍ പുറത്തെടുത്തത് അതുലിന്റെ തന്നെ മാര്‍ഗ്ഗം! എതിരാളിയെ അങ്ങേയറ്റം ക്രൂരമായി മര്‍ദ്ദിക്കുക എന്നതാണ് അലുവ അതുലിന്റെ ലൈന്‍. അതേ ലൈനുകാരന്‍ തന്നെയാണ് കൊലപാതകത്തിലെ മുഖ്യസൂത്രധാരനായ ബ്ലാക്ക് വിഷ്ണുവും. വിഷ്ണുവായിരുന്നു ഈ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത്. നാടിനെ നടുക്കിയ കരുനാഗപ്പള്ളി കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത് ആറുപേരായിരുന്നു.

അനീര്‍, ഷംനാദ്, വിഷ്ണു, ഹുസൈന്‍, ആഷിഖ്, നൗഫല്‍. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരിയെന്ന് നാട്ടുകാരും ഗുണ്ടാസംഘങ്ങളും പറയുന്നത് വിഷ്ണുവിനെയാണ്. 29കാരനായ വിഷ്ണുവിനെ ബ്ലാക്ക് വിഷ്ണു വിഷ്ണുവെന്നാണ് വിളിക്കുന്നതും ക്രൂരമായ ശൈലി കൊണ്ടാണ്. ആരെ ആക്രമിച്ചാലും ആദ്യത്തെ പ്രഹരം കാലിലായിരിക്കും. ഇര ഓടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. കരടിയും ഇരയുടെ കാലിലാണ് ആദ്യം പിടിക്കുന്നത്. ഇതിന്റെ സമാനതകള്‍ കണക്കിലെടുത്താണ് വിഷ്ണുവിന് ബ്ലാക്ക് വിഷ്ണുവെന്ന പേര് വീണത്. വാളുകൊണ്ട് എല്ലുമുറിയുന്ന രീതിയിലാണ് വെട്ടി പരുക്കേല്‍പ്പിച്ചിരുന്നത്.

കൊല്ലപ്പെട്ട അതുലും സമാനമായ ക്രൂര മര്‍ദനങ്ങള്‍ക്ക് പേരു കേട്ട ആളാണ്. രക്തം കണ്ടാല്‍ ആനന്ദിക്കുന്നവന്‍ എന്നാണ് ഗൂണ്ടാ സംഘങ്ങള്‍ അതുലിനേയും വിളിച്ചിരുന്നത്. പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലില്‍ കൊല്ലപ്പെട്ട അതുല്‍ മുന്‍പ് പോസ്റ്റു ചെയ്ത ഇന്‍സ്റ്റഗ്രാം റീലുകളാണ് കൊലയാളി സംഘത്തിനു അതുലിനോടുള്ള കലിപ്പ് മൂപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിം സന്തോഷിന്റെ കൂട്ടുകാരന്‍ അസീമിനെ പങ്കജ് എന്നയാള്‍ മര്‍ദിച്ചതോടെയാണ് ഗൂണ്ടാപ്പകയുടെ തുടക്കം. ഇതു ചോദ്യം ചെയ്ത ജിം സന്തോഷ് പരസ്യമായ പങ്കജിനെ വിരട്ടി.

അപമാനം കനലായി സൂക്ഷിച്ച പങ്കജ് പിന്നീട് സനോഷിനെ വെട്ടി പരുക്കേല്‍പ്പിച്ചു. തിരിച്ചും ആക്രമണമുണ്ടായതോടെ സോഷ്യല്‍ മീഡയയില്‍ കൊലവിളികള്‍ ആളിപ്പടര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അലുവ അതുലിനെ പങ്കജ് ക്വട്ടേഷന്‍ നല്‍കുന്നതും 2024 മാര്‍ച്ചില്‍ സന്തോഷിനെ സ്വന്തം വീട്ടില്‍ അമ്മയുടെ മുന്നിലിട്ട് അതുലും സംഘവും കൊലപ്പെടുത്തുന്നത്. ഇപ്പോള്‍ പിടിയിലായവരില്‍ ഒരാളായ ഹുസൈനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അതുല്‍ ആക്രമിച്ചിരുന്നു. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ഇപ്പോഴുള്ള കൊലപാതകത്തിനു കാരണം.

അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായാണ് വിവരം. ജിം സന്തോഷ് വധത്തില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി തിരിച്ചു വരുമ്പോഴാണ് അലുവ അതുലിനു നേര്‍ക്ക് ആക്രമണം നടന്നത്. ക്രൂരമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് വിവരം. തലയോട്ട് പിളര്‍ന്ന വെട്ടുകളാണ് ഏറ്റിരിക്കുന്നത്. അതുലിനൊപ്പം കുക്കു എന്ന് വിളിക്കുന്ന മനുവും ഉണ്ടായിരുന്നു. ഇയാള്‍ ആക്രമണമേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം. മനുവിനെ അക്രമികള്‍ അടിച്ചോടിക്കുകയായിരുന്നു. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്നും, പിന്നീട് പരസ്പരം തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്.

കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ ഗുണ്ടാ സംഘങ്ങളിലൊന്നാണ് കടത്തൂര്‍ ടീം എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറയ്ക്ക് അടുത്തായി കുലശേഖരപുരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടത്തൂര്‍. ഇവിടെ നിന്നുള്ള ചില ഗുണ്ടകളാണ് ഈ സംഘത്തെ നയിക്കുന്നത്.

അതെസമയം ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന്റെ പേരിലാണോ അതുലിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതികളുടെ സുഹൃത്തായ അനീറിനെ കൊലപ്പെടുത്താന്‍ അതുല്‍ ശ്രമിച്ചിരുന്നെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്‌ഐആര്‍ പറയുന്നതായി സൂചനയുണ്ട്.