കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ പെണ്‍സുഹൃത്ത് അദീന(30) ശ്രമിച്ചെന്ന് വ്യക്തമായി. ചേലാട് സ്വദേശിയായ അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയില്‍ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാരക്വിറ്റ് എന്തില്‍ കലക്കിയാണ് അന്‍സിലിന് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അദീനയെ കൊലക്കുറ്റം ചുമത്തി കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാശ്രമം എന്ന് എല്ലാവരോടും പറഞ്ഞു

വ്യാഴാഴ്ച രാത്രി ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു അന്‍സില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍വച്ചാണു സംഭവം. വിഷം അകത്തു ചെന്നെന്ന് അന്‍സില്‍ സുഹൃത്തിനെയും പൊലീസിനെയും അറിയിച്ചു. അന്‍സിലിന്റെ വീട്ടുകാരെ അഥീന വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യശ്രമം എന്നായിരുന്നു അഥീന പൊലിസിനോടും വീട്ടുകാരോടും പറഞ്ഞത്. പൊലീസ് ബന്ധുക്കളെ അറിയിച്ച് ആംബുലന്‍സു വരുത്തി അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആംബുലന്‍സില്‍ വച്ചു അഥീനയാണു വിഷം നല്‍കിയതെന്നു അന്‍സില്‍ പൊലീസിനോടും ബന്ധുവിനോടും പറഞ്ഞു.

ഗ്രീഷ്മയെ പോലെ കലക്കിക്കൊടുത്തത് പാരക്വിറ്റ്

തിരുവനന്തപുരത്ത് കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. അന്‍സിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ അന്‍സില്‍ ഉള്‍പ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോള്‍ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അയാള്‍ ഉടന്‍ പുറത്തിറങ്ങും. അതിനുമുമ്പ് അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കി കൊലപ്പെടുത്തിയത്.

മറ്റാരു യുവാവ് അദീനയെ മര്‍ദ്ദിച്ചതിനെ ചൊല്ലി വഴക്ക്

ഒരു മാസം മുന്‍പു മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് കേസുണ്ടായിരുന്നു. ഈ കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഇതിനെ ചൊല്ലിയും അല്‍സിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. അതിനിടെ അന്‍സിലിന്റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നെന്ന നിര്‍ണായക വിവരം പുറത്തുവരുന്നത്. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരമാണ് യുവതി വിളിച്ചറിയിച്ചത്

'വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്ക്കോ' എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അന്‍സിലിന്റെ ഉമ്മയുടെ സഹോദരന്റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. വീടിന്റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷകുപ്പി വീട്ടില്‍നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കും വൈരാഗ്യവും

യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. തന്നെ ഒഴിവാക്കുകയെന്ന അന്‍സിലിന്റെ തോന്നലാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് അന്‍സില്‍ മര്‍ദിച്ചതായി കാണിച്ച് കോതമംഗലം പൊലീസില്‍ അഥീന പരാതി നല്‍കിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുന്‍പ് അഥീന പിന്‍വലിച്ചിരുന്നു.അന്‍സിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെക്കുറിച്ച് വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് അദീന താമസിക്കുന്നത്. ഇവിടേയ്ക്ക് അന്‍സില്‍ പതിവായി എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം നല്‍കുകയായിരുന്നു. അന്‍സില്‍ ഒരിക്കല്‍ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അദീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി ലഭിച്ചിട്ടുണ്ട്.അന്‍സിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.