- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത; ഇത്രയും വലിയ തുക ആശ വാങ്ങിയത് എന്തിനെന്ന് ആര്‍ക്കും അറിയില്ല; പണമിടപാടിന് ഡിജിറ്റല്‍ രേഖകളുമില്ല; ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍; ആശയുടെ ആത്മഹത്യയോടെ വീട്ടില്‍ നിന്നും മുങ്ങി പ്രദീപും ബിന്ദുവും
വട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത
കൊച്ചി: പറവൂര്‍ കോട്ടുവള്ളിയില്‍ അയല്‍വാസിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. പത്ത് ലക്ഷം രൂപ ആശാ ബെന്നി വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഈ തുക എന്തിനാണ് ഉപയോഗിച്ചതെന്ന കാര്യത്തില്‍ അടക്കം വ്യക്തത വരാനുണ്ട്. ഭാര്യയുടെ പണമിടപാടിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ഭര്‍ത്താവ് ബെന്നി പറയുന്നതും. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് പണമിടപാടിനെ കുറിച്ച് അറിയുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്.
അതേസമയം ആശയും അയല്‍വാസികളായ പ്രദീപും ബിന്ദുവുമായി വലിയ പണമിടപാട് നടന്നതിനും തെളിവുകളില്ല. അതേസമയം, ഇരുവരുടേയും പണമിടപാടില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. ചെറിയ പണം കൈമാറിയിട്ടുള്ളൂ എന്നാണ് പ്രാഥമിക പരിശോധനകളില്‍ തെളിഞ്ഞത്. ഇതോടെ പണമിടപാട് സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്. പണം കൊടുത്തതിനും വാങ്ങിയതിനും തെളിവുകള്‍ കൃത്യമായി ഇല്ല. പണ ഇടപാടില്‍ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.
ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് പുറത്തുവരുന്ന വിവരവും. വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാര്‍ നടപടി നേരിട്ടത്. 2018ല്‍ പറവൂര്‍ സി ഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് അന്ന് സസ്പെന്‍ഷനിലുമായിരുന്നു.
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അയല്‍വാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭര്‍ത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തില്‍ ഭീഷണിപ്പെടുത്തിയ ബിന്ദുവിനും പ്രദീപ് കുമാറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതല്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇരുവരെയും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പോലും ബിന്ദുവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഭീഷണി ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്.
ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
അതേസമയം, ആശയ്ക്ക് പണം നല്‍കിയ ബിന്ദുവും ഭര്‍ത്താവും വീട്ടില്‍ ഇല്ലെന്ന് വിവരം. ഇന്നലെ വൈകിട്ടോടെ രണ്ടുപേരും വീട്ടില്‍ നിന്ന് പോയെന്ന് അയല്‍വാസികള്‍ പറയുന്നു. ആശ ആത്മഹത്യ ചെയ്തതോടെ ഇരുവരും വീടുവിട്ടുപോവുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരേയും വ്യാപകമായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.