തൃശൂര്‍: നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമായ ടി.എ. സുന്ദര്‍ മേനോന്‍ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയിലാണ് ഇന്നലെ ക്രൈംബ്രാഞ്ച് സുന്ദര്‍മേനോനെ കസ്റ്റഡിയില്‍ എടുത്തത്. ഇരട്ടിത്ത്ുക തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ നിക്ഷേപം സ്വീകരിച്ചത്.

ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിക്കുകയാിയരുന്നു. മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തിരുമ്പാടി ദേവസ്വം പ്രസിഡണ്ടും പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്‌ലാറ്റില്‍ താമസക്കാരനുമാണ് മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ സി. മേനോന്‍ (63).

തൃശൂര്‍ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ചക്കാമുക്ക് ഹിവാന്‍ നിധി ലിമിറ്റഡ് ഹീവാന്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ പൊതുജനങ്ങളെ എന്ന തെറ്റിദ്ധരിപ്പിച്ചും റിസര്‍വ് ബാങ്കിന്റെ നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയതിന് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളാണ് ഉണ്ടായിരുന്നത്. 62ാളം പരാതിക്കാരില്‍ നിന്നുമാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.

തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകള്‍ പിന്നീട് സി ബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ബഡ്‌സ് ആക്ട് പ്രകാരം പ്രതിയുടേയും മറ്റു ഡയറക്ടര്‍ മാരുടേയും സ്വത്തുക്കള്‍ ഫ്രീസ് ചെയ്തിട്ടുണ്ട് . സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ഈ കേസുകളിലെ മറ്റൊരു പ്രധാന ഡയറക്ടറും വെസ്റ്റ് പോലീസ് സ്റ്റേഷന്‍ റൗഡിയും പ്രതിയുമായ പുതൂര്‍ക്കര പുത്തന്‍ വീട്ടില്‍ വീട്ടില്‍ ബിജു മണികണ്ഠനെ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിഞ്ഞുവരികയാണ്. കോണ്‍ഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. ഇരുവരുടേയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകള്‍ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാന്‍സ് ഫിനാന്‍സിലും ഹീവാന്‍സ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. എന്നാല്‍, പിന്നീട് പലിശയോ മുതലോ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനി തയാറായിട്ടില്ല. മാരകരോഗം ബാധിച്ച നിക്ഷേപകര്‍ക്ക് പോലും തുക തിരിച്ചു നല്‍കാന്‍ തയാറായില്ലെന്നാണ് പരാതി.

പണം കിട്ടാത്ത നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജമ്മു ആസ്ഥാനമെന്ന് അവകാശപ്പെട്ടാണ് കേരളത്തില്‍ ഇവര്‍ സ്ഥാപനം തുടങ്ങിയത്. എന്നാല്‍, ഈ സ്ഥാപനത്തിന് ജമ്മുവില്‍ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായി. കേരളത്തില്‍ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

300 ഓളം നിക്ഷേപകര്‍ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപനം പൂട്ടി. ബഡ്‌സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 18 പേരുടെ പരാതിയില്‍ സുന്ദര്‍ മേനോനെ സിറ്റി കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.