പത്തനംതിട്ട: മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം. കൂടാതെ മൂന്നു ബലാല്‍സംഗവും മോഷണവും പോക്സോയും ഉള്‍പ്പെടെ മറ്റ് 11 ക്രിമിനല്‍ കേസുകളും. അമ്മയുടെ ഒത്താശയോടെ പതിനാലു വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ജയ്മോന്‍ കൊടും ക്രിമിനല്‍. അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍, മണിമല, ബാലരാമപുരം തുടങ്ങിയ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളത്.

പതിനാലുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന അമ്മയും കാമുകനും മംഗലാപുരം മുല്‍ക്കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. റാന്നി അങ്ങാടി ഉന്നക്കാവ് പള്ളിനടയില്‍ ജയ്മോന്‍ (42), കുട്ടിയുടെ അമ്മയായ തിരുവനന്തപുരം സ്വദേശി (44) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മാസങ്ങളായി ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 15 ന് പുലര്‍ച്ചെ ഒരു മണിക്ക് പത്തനംതിട്ട കോളേജ് ജങ്ഷന് സമീപമുള്ള ഹില്‍ റോക്ക് ലോഡ്ജിലെ മുറിയില്‍ വച്ചായിരുന്നു കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. മാതാവിന്റെ ഒത്താശയോടെയായിരുന്നു പീഡനം. ബാലരാമപുരം പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പത്തനംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ബാലനീതി നിയമപ്രകാരവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍ പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, പീഡന നിരോധനനിയമപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ് നന്ദകുമാര്‍ അന്വേഷണം ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഒന്നാം പ്രതി, രണ്ടാം പ്രതിയുടെ സഹായത്തോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറയാതെ രണ്ടാം പ്രതി ഇയാളെ സഹായിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായതും കൗണ്‍സിലിംഗിലൂടെ കുട്ടി നേരിട്ട ക്രൂരപീഡനങ്ങള്‍ വെളിവാക്കപ്പെട്ടതും.

ലോഡ്ജ് മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്തി അമ്മയുടെ മുമ്പില്‍ വച്ച്, കുട്ടിയെ കട്ടിലില്‍ നിന്നും വലിച്ചു താഴെ ഇട്ടശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സാഹസികമായ അന്വേഷണത്തിലൂടെയാണ് ഒളിയിടത്തില്‍ നിന്നും പ്രതികളെ പിടികൂടിയത്.രണ്ട് ദിവസമായി തമ്പടിച്ച് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ ജയ്മോനെ കീഴടക്കുകയായിരുന്നു. നിരവധി ഗുരുതര കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്തുവരുന്ന കൊടും ക്രിമിനല്‍ ആണ് ഇയാള്‍. യുവതി ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചു ഇയാള്‍ക്കൊപ്പം കൂടുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയ്മോനും മുങ്ങി. അന്വേഷണസംഘം ലോഡ്ജില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയെ പഠിച്ച സ്‌കൂളില്‍ നിന്നും രേഖകള്‍ പരിശോധിച്ച തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് പ്രത്യേകസംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍, മംഗലാപുരം മുള്‍ക്കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍, അവിടുത്തെ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.