അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ ഒളിവില്‍ പോയ രണ്ടാം പ്രതി മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്‍. മനോജി(35)നെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം.

കേസില്‍ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍ മനോജിനെ പോലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഉപേക്ഷിച്ചിരുന്നു.

നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. പോലീസ് നടത്തിയ നിരന്തരമായ അന്വേഷണത്തിന് ഒടുവില്‍ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു. ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടില്‍ താമസിച്ച് വെല്‍ഡിങ് ജോലി ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, കാരേക്കുടി എ.എസ്.പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. അടൂര്‍ ഡിവൈ.എസ.്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കത്തെി. പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. എസ്.ഐ.സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാര്‍,സി.പി.ഓ അമീഷ്, പ്രദീപ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.