ആലപ്പുഴ: ട്രേഡിങ്‌ കമ്പനികളുടെ പ്രതിനിധിയെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ സജീവമാകുന്നു. ടെലിഗ്രാം, വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. വിശ്വാസ്യത പിടിച്ചുപറ്റുന്നതിനായി ആദ്യ നിക്ഷേപങ്ങൾക്ക് ചെറിയ ലാഭ വിഹിതം നൽകിയ സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാഭ വിഹിതം കിട്ടി തുടങ്ങുന്നതോടെ പലരും വലിയ തുക നിക്ഷേപമായി നൽകും. ഓൺലൈൻ ട്രേഡിങിനാണെന്ന് വ്യാജേനയാവും പണം നിക്ഷേപമായി സ്വീകരിക്കുന്നത്. എന്നാൽ വാഗ്‌ദാനത്തിൽ വിശ്വസിച്ച് പണം നൽകുന്നവർ വലിയ തട്ടിപ്പിനാണ് ഇരയാകുന്നത്. വൻ തുകകൾ നിക്ഷേപമായി ലഭിക്കുന്നതോടെ പ്രതിനിധികളെന്ന വ്യാജേന എത്തിയവർ മുങ്ങും.

സമാനമായ തട്ടിപ്പാണ് തുറവൂർ സ്വദേശിയായ വ്യാപാരിക്കും സംഭവിച്ചത്. 35 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടമായത്. പരാതിയിൽ ആലപ്പുഴ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ മാർച്ച് 15നാണ് തട്ടിപ്പുകാർ പരാതിക്കാരനുമായി ബന്ധപ്പെടുന്നത്. ആഷികാ സെക്യൂരിറ്റീസ് എന്ന കമ്പനിയുടെ ട്രേഡിങ്‌ അസ്സിസ്റ്റന്റ് ആണെന്ന വ്യാജേനയാണ് ഇയാൾ പരാതിക്കാരന് സന്ദേശമയക്കുന്നത്. ഓൺലൈൻ ട്രേഡിങിലൂടെ പണം സമ്പാദിക്കാമെന്ന് അവകാശപ്പെട്ട് ഫേസ് ബുക്ക്, വാട്സാപ്പ് എന്നിവയിലൂടെ ഇയാൾ നിരന്തരം പരാതിക്കാരന് സന്ദേശമയച്ചിരുന്നു.

നിക്ഷേപ തുകയിൽ നിന്നും ലാഭ വിഹിതം ലഭിക്കുമെന്നും വീട്ടിൽ ഇരുന്ന് തന്നെ പണം സമ്പാദിക്കാൻ കഴിയുന്ന എളുപ്പ മാർഗമാണെന്നും ഇയാൾ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെയുള്ള കാലയളവിൽ പതിനാറ് തവണകളായാണ് പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റിയത്. ഭാരതീയ ന്യായ സംഹിതയിലെ 319(2), 318(4), വിവരസാങ്കേതികവിദ്യാ നിയമത്തിലെ 66(ഡി) വകുപ്പുകൾ ചുമത്തിയാണ് സൈബർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്തത്.

അതേസമയം, കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പിൽ എത്ര പേർ പങ്കാളികൾ ആയി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2023ൽ രജിസ്റ്റർ ചെയ്ത സമാനമായൊരു സൈബർ തട്ടിപ്പ് കേസിലെ പ്രതിയെ ആലപ്പുഴ സൈബർ പോലീസ് രണ്ട് ദിവസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. ഡൽഹിൽ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.