അടൂര്‍: ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി. മഴയത്ത് ഒരു രാത്രി മുഴുവന്‍ അയല്‍വക്കത്തെ വീടിന്റെ പിന്നില്‍ ഒളിച്ചിരുന്നു. പിറ്റേന്ന് രാവിലെ വിട്ടിലെ പ്രായമായ സ്ത്രീയാണ് യുവതിയെ കണ്ട് ആശുപത്രിയില്‍ പോകാന്‍ സഹായം ചെയ്തത്. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശരീരമാസകലം പരുക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ സ്വദേശിയായ യുവതിയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവ് പ്രിന്‍സ് സാമുവേലി (50) നെതിരെ അടൂര്‍ പോലീസ് കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ പ്രതിയെ ഇനിയും പിടികൂടാനായില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മറുനാടന്‍ മലായാളിയോട് യുവതി പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രിന്‍സ് കൈവശം കത്തിയുമായാണ് നടക്കുന്നതെന്നും ഇവര്‍ പറയുന്നു.

സംഭവത്തെപ്പറ്റി യുവതി പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം മെയ് 25 ന് രാത്രി 9 മണിയോടെയാണ് സംഭവം. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന തന്നെ അനുനയിപ്പിച്ച് പ്രശ്നമുണ്ടാകില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം നടക്കുന്നതിന് നാല് ദിവസം മുന്‍പ് സ്വന്തം വീട്ടില്‍ കൂട്ടികൊണ്ടു വന്ന് ഒരുമിച്ച് താമസം ആരംഭിച്ചത്. നാലാം ദിവസമാണ് മര്‍ദ്ദനമുണ്ടായത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദ്ദനത്തില്‍ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞു. കൈവിരലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. തലയ്ക്ക് പരുക്കേറ്റതിനാല്‍ അഞ്ച് തുന്നല്‍ ഇട്ടിട്ടുണ്ട്. ഇരുകാലുകളുടെയും തുടയുടെ ഭാഗം കമ്പി വടികൊണ്ട് അടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവേല്‍പ്പിക്കുന്നതിനും ശ്രമമുണ്ടായി.

രാത്രിയില്‍ മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദ്ദനം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കറണ്ട് പോയതോടെ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനായി അയാള്‍ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെട്ടു. മതില്‍ ഊര്‍ന്നിറങ്ങി അയല്‍പക്കത്തെ വീടിന്റെ പിന്‍വശത്ത് ഒളിച്ചിരുന്നു. എന്റെ വസ്ത്രമെല്ലാം അയാള്‍ കീറി നശിപ്പിച്ചിരുന്നു. വസ്ത്രം പോലുമില്ലാതെയിരുന്നാണ് മഴയത്ത് ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഭര്‍ത്താവ് ഒച്ചകേട്ട് വരുമെന്ന് ഭയന്ന് ആ വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ ഭയമായിരുന്നു. വീടിന്റെ പിന്നിലുണ്ടായിരുന്ന പഴകിയ വസ്ത്രം ഉപയോഗിച്ച് ശരീരം മറച്ചു.

പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വീട്ടിലെ അമ്മ തന്നെ കണ്ട് ഭയന്നു പോയി. അവര്‍ സാന്ത്വനിപ്പിച്ച് തന്റെ തലയിലെ മുറിവ് തുണി വച്ച് കെട്ടുകയും വസ്ത്രം മാറാന്‍ നല്‍കുകയും ചെയ്തു. പിന്നെ ഓട്ടോറിക്ഷയില്‍ മകള്‍ താമസിക്കുന്ന സ്ഥലത്തെത്തി മകളെയും കൂട്ടി ആശുപത്രിയില്‍ എത്തുകയായിരുന്നു. അടുര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പോലീസില്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റകരമായ നരഹത്യ ശ്രമം നടത്തിയതായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവ ശേഷം പ്രതി ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.

ഭര്‍ത്താവുമായി ഏറെക്കാലം അകന്ന് കഴിഞ്ഞിരുന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്യുകയാണ്. വിദ്യാര്‍ത്ഥികളായ രണ്ട് മക്കള്‍ യുവതിയ്ക്കൊപ്പമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ വന്നതോടെ ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വരുമാനം നിലച്ചതോടെ ജീവിതവും പ്രതിസന്ധിയിലായി. ഇനിയും ഇയാള്‍ തന്നെ കൊലപ്പെടുത്താന്‍ എത്തുമോയെന്നാണ് ഭയം. പോലീസില്‍ പരാതിപ്പെട്ടിട്ടും പ്രതിയെ ഇതുവരെയും പിടികൂടാത്തതില്‍ ആശങ്കയുണ്ടെന്നും യുവതി പറഞ്ഞു.