ആലപ്പുഴ: ആലപ്പുഴയിൽ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആലപ്പുഴ കൊമ്മാടിയില്‍ താമസിക്കുന്ന ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ മകനായ ബാബുവിനെ (47) പോലീസ് പിടികൂടിയത്. ഇറച്ചി വെട്ടുക്കാരനാണ് പിടിയിലായ ബാബു. മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ദാരുണമായ കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ ബാബു 100 രൂപ ആവശ്യപ്പെടുകയും ഇത് ലഭിക്കാത്തതിനെ തുടർന്ന് മാതാപിതാക്കളുമായി വഴക്കിടുകയുമായിരുന്നു. പ്രകോപിതനായ ഇയാൾ ആദ്യം തങ്കരാജൻ്റെ കഴുത്തിൽ കുത്തി. ഇത് തടയാൻ ശ്രമിച്ച ആഗ്‌നസിനെയും ശരീരത്തിൻ്റെ പല ഭാഗങ്ങളിലായി കുത്തിവീഴ്ത്തുകയായിരുന്നു.

കൃത്യത്തിനുശേഷം ബാബു സഹോദരി മഞ്ജുവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന്, തൊട്ടടുത്ത വീട്ടിലെത്തി 'ഒരാളെ ഞാൻ തീർത്തിട്ടുണ്ട്, വേണമെങ്കിൽ ആശുപത്രിയിലെത്തിച്ചോ' എന്ന് പറഞ്ഞ ശേഷം സൈക്കിളിൽ രക്ഷപ്പെട്ടു. അയൽവാസികൾ ഓടിയെത്തിയപ്പോൾ തങ്കരാജൻ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജീവനുണ്ടായിരുന്ന ആഗ്‌നസിനെയും തങ്കരാജനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മദ്യപാനിയായ ബാബു വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടും പണത്തിനായും പതിവായി മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ആഗ്നസ് പോലീസിൽ പരാതി നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് മകളുടെ വീട്ടിൽ നിന്നും തിരികെയെത്തിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ദേശീയപാതയോരത്തെ ബാറിൽനിന്നാണ് പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.