കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യം. ഇതോടെ സാക്ഷി മൊഴികള്‍ക്ക് പ്രാധാന്യം കൂടും. തനിക്കൊന്നും അറിയില്ലെന്നും കാര്‍ യാത്രക്കാരിയുടെ മേല്‍ കയറ്റി ഇറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതെല്ലാം അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ശ്രീക്കുട്ടിയുടെ മൊഴി. കേസില്‍ തന്നെ കുറ്റക്കാരിയാക്കി രക്ഷപ്പെടാന്‍ അജ്മല്‍ ശ്രമിക്കുകയാണ്. അജ്മല്‍ പറഞ്ഞെതെല്ലാം കള്ളമാണെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു. അജ്മലിനെ തള്ളി പറഞ്ഞ് കേസില്‍ മാപ്പു സാക്ഷിയാകാനുള്ള ശ്രമമാകാം ശ്രീക്കുട്ടിയുടേതെന്ന വിലയിരുത്തലും സജീവമാണ്. അതുകൊണ്ട് തന്നെ പോലീസ് നടപടികള്‍ ഇനി നിര്‍ണ്ണായകമാകും.

ആറ് മാസത്തിനിടെ തന്റെ പക്കല്‍ നിന്നും 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയെന്നും അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം നിന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു. സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം യാത്രക്കാരി കാറിനടിയില്‍ കുടുങ്ങിയതായി തനിക്ക് അറിയില്ലായിരുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീക്കുട്ടിയുടെ മൊഴി. എന്നാല്‍ കാറുമായി മുമ്പോട്ട് പോകാന്‍ പറഞ്ഞത് ശ്രീക്കുട്ടിയാണെന്നായിരുന്നു നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ഇതനുസരിച്ചാണ് അജ്മല്‍ വണ്ടിയോടിച്ച് മുമ്പോട്ട് പോയതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇത് പോലീസിനോടും അവര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇതിന് വിരുദ്ധമാണ് അജ്മലിന്റേയും ശ്രീക്കുട്ടിയുടേയും മൊഴി. രക്ഷപ്പെടാനാണ് വണ്ടി ഓടിച്ച് പോയതെന്ന് അജ്മല്‍ പറയുമ്പോള്‍ അജ്മലിനെ ശ്രീക്കുട്ടി തള്ളി പറയുന്നു. ഇതോടെ പ്രതികളുടെ മൊഴിയും വിരുദ്ധതയുള്ളതായി. ഇതിനിടെ ഇയാര്‍ പല തവണ നിര്‍ബന്ധിച്ച് മദ്യവും രാസലഹരിയും നല്‍കി. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. അപകടത്തില്‍ തന്റെ ഭാഗത്ത് നിന്ന് യാതൊരു കുറ്റവും സംഭവിച്ചിട്ടില്ല. തിരുവോണ ദിനത്തില്‍ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. താന്‍ നിരപരാധിയാണെന്നും തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീക്കുട്ടി മൊഴി നല്‍കി. എന്നാല്‍ ശ്രീക്കുട്ടി നേരത്തെ തന്നെ ലഹരി ഉപയോഗിക്കുമായിരുന്നുവെന്ന് ഭര്‍ത്താവും വെളിപ്പെടുത്തി കഴിഞ്ഞു. ഇതിനെ ശ്രീക്കുട്ടിയുടെ അമ്മ എതിര്‍ക്കുകയും ചെയ്തു.

ശ്രീകുട്ടിയുടെ അമ്മ പറഞ്ഞതിന് സമാനമായ മൊഴികളാണ് ഇപ്പോള്‍ ശ്രീക്കുട്ടിയും എടുക്കുന്നത്. ഇതോടെ പ്രതികള്‍ക്കിടയിലും ഭിന്നത വ്യക്തമാണ്. അപകടത്തിന് ശേഷം നാട്ടുകാര്‍ ആക്രമിക്കുമെന്ന ഭയത്തിലാണ് കാറുമായി പാഞ്ഞതെന്നും പിന്‍സീറ്റിലായിരുന്ന ഡോക്ടറെ അനാവശ്യമായി പ്രതിയാക്കിയെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ ജനങ്ങള്‍ ആക്രമിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സ്‌കൂട്ടറില്‍ കാര്‍ തട്ടിയത് മാത്രമാണ് അപകടമെന്നും പിന്നീട് നടന്നത് നരഹത്യ ആണെന്നും രക്ഷപ്രവര്‍ത്തനം പോലും നടത്താതെ വണ്ടിയെടുക്കാന്‍ പ്രേരിപ്പിച്ച ഡോക്ടര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മൂന്ന് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസം മാത്രമാണ് അനുവദിച്ചത്.

തുടര്‍ന്ന് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞദിവസം ആനൂര്‍ക്കാവിലെ അപകടസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയെങ്കിലും ജനരോഷം കാരണം പ്രതികളെ പോലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കാന്‍പോലും കഴിഞ്ഞില്ല. അതിനിടെ, ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍മുറിയിലും ചില വീടുകളിലും തെളിവെടുപ്പ് നടത്തി. ഹോട്ടല്‍മുറിയിലെ തെളിവെടുപ്പില്‍ മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന പ്രത്യേക ട്യൂബും പോലീസ് കണ്ടെടുത്തിരുന്നു. ഇതെല്ലാം കേസില്‍ നിര്‍ണ്ണായക തെളിവുകളായി മാറും.

തിരുവോണദിവസം വൈകിട്ട് 5.47നാണ് മുഹമ്മദ് അജ്മല്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്.