കിഴക്കമ്പലം: ഇന്റര്‍നെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട 27,49,898 രൂപയുടെ തട്ടിപ്പുകേസില്‍ ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷന്‍ മുല്ലോത്തുകാട് വീട്ടില്‍ അനന്തു കൃഷ്ണന്‍ (27)നെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര മനയ്ക്കക്കടവ് ഗ്രീന്‍ദയാല്‍ വില്ലയിലെ ജയലാല്‍ ഗോപിയാണ് കേസിലെ പരാതിക്കാരന്‍. ഇഡി ഉദ്യോഗസ്ഥര്‍ എന്ന് ചമഞ്ഞ സംഘം ഫോണ്‍ കോളുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ബന്ധപ്പെടുകയായിരുന്നു. കൂരിയര്‍ വഴിയയച്ച പാഴ്സല്‍ കസ്റ്റംസില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, അതില്‍ അഞ്ചു പാസ്‌പോര്‍ട്ടുകളും ലാപ്‌ടോപ്പും ബാങ്ക് രേഖകളും 400 ഗ്രാം എംഡിഎംഎ എന്ന മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇയാള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ഭയപ്പെടുത്തുകയായിരുന്നു.

പരാതിക്കാരന്റെ ആധാര്‍ വിവരങ്ങള്‍ ലഭിച്ച സംഘം, കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് വലിയ തോതില്‍ പണം കൈക്കലാക്കിയത്. പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 27 ലക്ഷം രൂപയിലധികം തട്ടിപ്പുസംഘം കൈമാറിപ്പിടിച്ചു. തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നുവം. തട്ടിപ്പിലൂടെ ലഭിച്ച പണം അനന്തു കൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണവും അറസ്റ്റ് നടപടികളും നയിച്ചത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് ബന്ധം ഉള്ളതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.