കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പര്‍ശിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 74,75,79 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

2022 ല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു സംഭവം നടന്നത് എന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രം തുടര്‍നടപടികള്‍ എന്നും പോലീസ് അറിയിച്ചു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന കേസില്‍ യുവതി ഇത്രയും കാലം പരാതി നല്‍കാത്തതിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.

അതിനിടെ ചിദംബരത്തിനെതിരെ കുറച്ചു ദിവസമായി സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ചിദംബരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ദിലീപിനെ നായകനാക്കി ചിദംബരം ചിത്രമൊരുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ചിദംബരം തന്നെ രംഗത്തെത്തി. പിന്നാലെയാണ് സംവിധായകന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇതോടെയാണ് ചിദംബരം അക്കൗണ്ട് പ്രൈവറ്റാക്കിയത്.

ഒരു പ്രമുഖ നടനെ നായകനാക്കി ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഒരുക്കുന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ ചിദംബരം ചവറ് പോസ്റ്റ് ചെയ്യും മുമ്പ് ഉറപ്പു വരുത്തണമെന്നും താന്‍ സര്‍വൈവര്‍ ത്രില്ലര്‍ സ്പെഷ്യലിസ്റ്റ് അല്ലെന്നും പ്രതികരിച്ചിരുന്നു. ഇതോടെ ആ നടന്റെ ആരാധകര്‍ സംവിധായകനെതിരെ തിരിയുകയായിരുന്നു.അതേസമയം വ്യാജ വാര്‍ത്ത നിരസിച്ചതിന്റെ പേരില്‍ സംവിധായകനെ ആക്രമിക്കുന്നത് എന്തിനെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നുണ്ട്.