പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിക്കറുപ്പില്‍ പള്ളിപ്പറമ്പില്‍ കാട് വെട്ടുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പോലീസ്. തൊഴിലാളികള്‍ കാട് വെട്ടുന്നതിനിടെയാണ് മരച്ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് പള്ളി ഭാരവാഹികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി വിശദ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയല്‍ മരക്കൊമ്പിന് മുകളിലായി തുണിക്കഷ്ണങ്ങളും കണ്ടെത്തി.

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കെട്ടിതൂങ്ങാന്‍ ഉപയോഗിച്ച തുണിയാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകള്‍ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് കാണാതായ അസ്‌ക്കര്‍ എന്ന യുവാവിന്റെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വഷണം ഊര്‍ജിതമാക്കി. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.