മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്ററില്‍ സിനഗോഗിലുണ്ടായ ആക്രമണത്തെ ഭീകരാക്രമണമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. രണ്ട് പേരെ അക്രമി കൊലപ്പെടുത്തി. നിരവധി പേര്‍ക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണമുണ്ടായത്.

യോം കിപ്പൂര്‍ ദിനത്തിലാണ് ജൂത ആരാധനാലയത്തിലെ ആക്രമണം ഉണ്ടായത്. അക്രമി ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സിനഗോഗുകളില്‍ സാധാരണയായി തിരക്കേറിയ സമയമാണ് യോം കിപ്പൂര്‍. യഹൂദരുടെ ഏറ്റവും വിശുദ്ധമായ ദിനമാണ് യോം കിപ്പൂര്‍. സിനഗോഗില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ ആക്രമി ആദ്യം കാര്‍ ഓടിച്ച് കയറ്റിയതായും ശേഷം ആളുകളെ ആക്രമിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിനഗോഗിലെ ഭീകരാക്രമണത്തിന് ശേഷം ആയുധധാരികളായ പോലീസ് ഒരു കത്തിക്കാരനെ വെടിവച്ചുകൊന്ന നിമിഷം കാണിക്കുന്ന നാടകീയമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്ന വീഡിയോ ദൃശ്യങ്ങള്‍, അസോള്‍ട്ട് റൈഫിളുകളുമായി സായുധരായ പോലീസ് പുരുഷ പ്രതിയെ എങ്ങനെ വെടിവച്ചു കൊല്ലുന്നതാണ് കാണുന്നത്. കുറത്ത ഷര്‍ട്ട് ധരിച്ച് അരയില്‍ സ്‌ഫോടക വസ്തുക്കള്‍ എന്നു സംശയിക്കുന്ന വസ്തുക്കള്‍ ചുറ്റി കത്തിയുമായി കാണപ്പെട്ട ആളെയാണ് പോലീസ് വെടിവെച്ചു കൊന്നത്.

ആരാധനാലയത്തിനുള്ളില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ 'അകത്ത് തന്നെ നില്‍ക്കൂ, അകത്ത് തന്നെ നില്‍ക്കൂ' എന്ന് ആളുകളോട് പറഞ്ഞ് ഓടിക്കുകയാിരുന്നു. 'അയാളുടെ കൈവശം ബോംബുണ്ട്, പോകൂ. തിരികെ പോകൂ' എന്നാണ് സിനഗോഗിന് ചുറ്റുമായി നിന്ന ആളുകളോടായി പോലീസ്പറഞ്ഞത്. ഇതോടെ ജനങ്ങള്‍ രക്ഷപെടാന്‍ ശ്രമിച്ചു. 'അയാളുടെ കൈവശം ഒരു ബോംബുണ്ട്, ആളെ ഇവിടെ നിന്ന് പുറത്തു പോകൂ,' വീഡിയോയില്‍ ഒരാള്‍ പരിഭ്രാന്തരായ മറ്റൊരു സാക്ഷിയോട് ആക്രോശിക്കുന്നതും കാണാം. ഇതിനിടെ അക്രമിയെന്ന് സംശയിക്കുന്ന ആള്‍ വെടിയെറ്റ് വീുന്നത്.

യോം കിപ്പൂരിലെ ജൂത പുണ്യദിനത്തില്‍ നടന്ന ആക്രമണത്തെ 'പ്ലേറ്റോ' സംഭവമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തോട് പ്രതികരിക്കുമ്പോള്‍ പോലീസും അടിയന്തര സേവനങ്ങളും ഉപയോഗിക്കുന്ന ദേശീയ കോഡ്-വേഡണ് ഇത്.

മിഡില്‍ടണ്‍ റോഡിലെ ഹീബ്രു കോണ്‍ഗ്രിഷേഷന്‍ സിനഗോഗിലാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.

അക്രമി അമിതവേഗതയില്‍ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് എത്തുകയും തുടര്‍ന്ന് കാറില്‍നിന്നിറങ്ങി ആളുകളെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശ്രുശൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയതായി മാഞ്ചസ്റ്റര്‍ പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഡെന്മാര്‍ക്കിലേക്കുള്ള യാത്ര മാറ്റിവെച്ചു. താന്‍ ഞെട്ടിപ്പോയി എന്നും യുകെയിലുടനീളമുള്ള സിനഗോഗുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പറഞ്ഞു. ''ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ഇത് സംഭവിച്ചത് എന്നത് അതിനെ കൂടുതല്‍ ഭയാനകമാക്കുന്നു'' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.