ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 16 വയസ്സിന് താഴെയുള്ള മൂന്ന് സഹോദരിമാര്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. കുടുംബപശ്ചാത്തലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും, മരിച്ച നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവരുടെ അമ്മമാര്‍ വ്യത്യസ്തരാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സങ്കീര്‍ണ്ണമായ കുടുംബബന്ധങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ പെണ്‍കുട്ടികള്‍ ഒന്‍പതാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ചേതന്‍ കുമാറിന്റെ ഭാര്യമാരായ സുജാത, ഹീന, ടിന എന്നിവര്‍ സഹോദരിമാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ സുജാതയുടെ മകളാണ് നിഷിക. പ്രാച്ചിയും പാഖിയും ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തില്‍ ചേതന്‍ കുമാറിന് മക്കളില്ലെന്നാണ് പ്രാഥമിക വിവരം.

കൊറിയന്‍ ഓണ്‍ലൈന്‍ ഗെയിമുകളോടും വിനോദ പരിപാടികളോടും കുട്ടികള്‍ക്ക് അമിതമായ ആസക്തിയുണ്ടായിരുന്നതായാണ് പിതാവ് ചേതന്‍ കുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ പിതാവ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പുകളിലും കൊറിയന്‍ ഉള്ളടക്കങ്ങളോടും കൊറിയയോടുമുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നുണ്ട്.




വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിനായി പിതാവ് ചേതന്‍ കുമാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് വില്‍പന നടത്തിയതിനെത്തുടര്‍ന്ന് മൂന്ന് സഹോദരിമാരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കൊറിയന്‍ ഉള്ളടക്കങ്ങള്‍ അമിതമായി കാണുന്നതാണ് തന്റെ നടപടിക്ക് പിന്നിലെ കാരണമായി പിതാവ് ചൂണ്ടിക്കാട്ടിയത്. ഓഹരി ദല്ലാളായ ചേതന്‍ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, വലിയ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്.

അന്ന് രാത്രി സംഭവിച്ചത്

കൊറിയന്‍ വിനോദങ്ങളുടെ വലിയ ആരാധകരായിരുന്ന പെണ്‍കുട്ടികള്‍, സംഭവം നടന്ന രാത്രിയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നിരുന്നാലും, അവര്‍ കാണാന്‍ ആഗ്രഹിച്ച കൊറിയന്‍ ആപ്പുകളും ഉള്ളടക്കങ്ങളും ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതുമൂലം നിഷിക (16), പ്രാചി (14), പാഖി (12) എന്നീ മൂന്ന് പെണ്‍കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനോ അവരുടെ കൊറിയന്‍ സുഹൃത്തുക്കളോട് സംസാരിക്കാനോ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. അവരുടെ അമ്മയുടെ ഫോണില്‍ കൊറിയന്‍ ഉള്ളടക്കങ്ങളുള്ള ആപ്പുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് സംഘവും പറഞ്ഞു.

ആത്മഹത്യ ചെയ്ത മൂന്ന് പെണ്‍കുട്ടികള്‍ക്കും പിതാവിനോട് കൂടുതല്‍ അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അതുകൊണ്ടായിരിക്കാം അവര്‍ ആത്മഹത്യാക്കുറിപ്പില്‍ പിതാവിനെ അഭിസംബോധന ചെയ്തത്, ഒരിടത്തും അവര്‍ അമ്മയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

കൈപ്പടയിലുള്ള ആത്മഹത്യാക്കുറിപ്പും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള വിരലടയാളങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു; റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഐഎംഇഐ (IMEI) നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ ക്രൈം ടീമുകള്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങിയവരെ കണ്ടെത്താന്‍ ശ്രമിക്കുന്നു, അതിലൂടെ കൊറിയന്‍ ആപ്പുകളുടെ ഡാറ്റ വീണ്ടെടുക്കാന്‍ കഴിയും.

കേസ് ആത്മഹത്യയായിട്ടാണ് പരിഗണിക്കുന്നതെന്നും, ഓണ്‍ലൈന്‍ ഗെയിമിംഗ് ആസക്തിയെക്കുറിച്ചുള്ള പിതാവിന്റെ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിലും കുടുംബസാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വശങ്ങള്‍ പരിശോധിക്കുന്നതിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. സഹോദരിമാരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള പോക്കറ്റ് ഡയറി ഉള്‍പ്പെടെയുള്ള പ്രാഥമിക കണ്ടെത്തലുകള്‍, കൊറിയന്‍ സംസ്‌കാരത്തോടും ഉള്ളടക്കത്തോടുമുള്ള തീവ്രമായ അടുപ്പത്തിലേക്കും കുടുംബ കലഹങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. മൂന്ന് സഹോദരിമാരെയും ബുധനാഴ്ച ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടില്‍ സംസ്‌കരിച്ചു.

2015-ല്‍ സാഹിബാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേന്ദ്ര നഗര്‍ കോളനിയിലുള്ള ഒരു ഫ്‌ലാറ്റിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ് ചേതന്‍ കുമാറിന്റെ ലിവിംഗ് പാര്‍ട്ണര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. പിന്നീട് ആ മരണം ആത്മഹത്യയായി കണക്കാക്കി പോലീസ് കേസ് തള്ളിക്കളഞ്ഞു.


സംശയത്തിന്റെ നിഴലില്‍ പിതാവ്

കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമികമായി ഉറപ്പിക്കുമ്പോഴും പിതാവിന്റെ ഭൂതകാലം പോലീസിനെ സംശയിപ്പിക്കുന്നുണ്ട്. 2015-ല്‍ ഇയാളുടെ ലിവിംഗ് പാര്‍ട്ണര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത് അന്ന് ആത്മഹത്യയായി എഴുതിത്തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചേതന്‍ കുമാറിന്റെ സാമ്പത്തിക ഇടപാടുകളും മുന്‍കാല ബന്ധങ്ങളും പോലീസ് വീണ്ടും പരിശോധിക്കുകയാണ്.ആത്മഹത്യാക്കുറിപ്പുകളിലെ കയ്യക്ഷരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി കുറിപ്പുകള്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ഡിറ്റോക്‌സിന്റെ അപകടം

ആധുനിക കാലത്ത് കുട്ടികളില്‍ വളര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ആസക്തികള്‍ പെട്ടെന്ന് തടയാന്‍ ശ്രമിക്കുന്നത് (Digital Withdrawal) എങ്ങനെ വലിയ ദുരന്തങ്ങളിലേക്ക് നയിക്കാം എന്നതിന്റെ ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം.