തിരുവനന്തപുരം: കമലേശ്വരത്ത് ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം, ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പരസ്യമായി അപമാനിച്ചതുകൊണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. നിരന്തരമായ അവഹേളനത്തില്‍ അമ്മയ്ക്കും മകള്‍ക്കും കഠിനമായ മാനസിക വിഷമമുണ്ടായി. ഭര്‍ത്താവില്‍ നിന്ന് ഗ്രീമ മാനസിക പീഡനം അനുഭവിച്ചെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പരസ്യമായി അപമാനിച്ചു. നിരന്തരമായി ഭാര്യ കാണാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയായ ഉണ്ണികൃഷ്ണനെ മുംബൈയില്‍ നിന്ന് പിടികൂടി ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയര്‍ലന്റിലേക്ക് ഇയാള്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇയാളെ പിടികൂടിയത്.

ഭാര്യയും അമ്മയും മരിച്ചത് അറിഞ്ഞിട്ടും രക്ഷപ്പെടാനായിരുന്നു ശ്രമം. അതേസമയം ഗ്രീമയുടെ അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാര്‍ഥതയുമാണ് ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമായതെന്നുമാണ് ഉണ്ണികൃഷ്ണന്റെ ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസില്‍ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം.

അറസ്റ്റിലായ ഉണ്ണികൃഷ്ണനെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുള്ളത്. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് ആണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പ്രതി ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെയാണ് ഗ്രീമയുടെ അമ്മയുടെ സ്വാര്‍ത്ഥതയിലേക്ക് ചര്‍ച്ചകള്‍ എത്തിക്കുന്നത്. തിരുവനന്തപുരത്തെ അതിപ്രശസ്ത കുടുംബമാണ് ഉണ്ണികൃഷ്ണന്റേത്.

ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം രംഗത്ത് എത്തുമ്പോള്‍ കേസില്‍ അട്ടിമറി ഉറപ്പാണ്. അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ചന്തു പറഞ്ഞു. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സഹോദരന്‍ ആരോപിക്കുന്നു. അമ്മ സജിതയുടെ മകളോടുള്ള അമിത സ്‌നേഹമാണ് ഉണ്ണിക്കൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് ചന്തു പറഞ്ഞു. എന്നാല്‍ മരണ വീട്ടില്‍ ഗ്രീമയെ എന്തിന് ഈ ഉണ്ണി അപമാനിച്ചെന്നതിന് ഉത്തരവുമില്ല.

ഗ്രീമയോടുള്ള അമ്മയുടെ അമിതവാത്സല്യമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഉണ്ണിക്കൃഷ്ണനും ഗ്രീമക്കും ഒരു സ്വകാര്യതയും സജിത നല്‍കിയിരുന്നില്ല. സജിതയുടെ നിയന്ത്രണത്തിലാണ് ഗ്രീമ ജീവിച്ചിരുന്നത്. ഹണിമൂണ്‍ ട്രിപ്പിനിടെ പോലും നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തി. ഗ്രീമയെ അയര്‍ലന്റിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചെങ്കിലും സജിത സമ്മതിച്ചിരുന്നില്ല. ഫോണ്‍ വിളിച്ചാല്‍ പോലും സ്പീക്കര്‍ ഓണ്‍ ചെയ്തു സജിത സംസാരിക്കും. ഇതിനെ തുടര്‍ന്ന് രണ്ട് തവണ കൗണ്‍സിലിങ് നടത്തിയെങ്കിലും പരാജയപ്പെട്ടു. തര്‍ക്കം ഉണ്ടാകുമ്പോള്‍ സജിത ആത്മഹത്യ ഭീഷണി മുഴക്കുമെന്നും ഭീഷണി മൂലമാണ് ബന്ധം പിരിയുക എന്ന തീരുമാനത്തിലെത്താന്‍ വൈകിയതെന്നും ഉണ്ണിക്കൃഷ്ണന്റെ സഹോദരന്‍ പറയുന്നു.

പ്രശ്‌നങ്ങളെക്കുറിച്ച് പുറത്ത് അറിയുന്നത് വലിയ അഭിമാനതകര്‍ച്ചയായി സജിത കണ്ടുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് അമ്പലത്തറ പഴഞ്ചിറ സ്വദേശി ബി.എം. ഉണ്ണികൃഷ്ണനെ കഴിഞ്ഞ ദിവസം മുംബൈയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ വിമാനത്താവളത്തില്‍വെച്ച് പൂന്തുറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് പൂന്തുറ പോലീസ് കേസെടുത്തിരുന്നു.

കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ പരേതനായ റിട്ട: അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത(54), മകള്‍ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.