കൊച്ചി: വിവാഹ തട്ടിപ്പിലൂടെ തമിഴ്‌നാട് സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ 43കാരിയെ പിടികൂടി പോലീസ്. തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്ന ഇയാൾ നൽകിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലുള്ള അന്വേഷണത്തിലാണ് വന്‍തട്ടിപ്പ് പുറത്ത് വന്നത്. കാണാതായതായി പരാതിയില്‍ പറയുന്ന ഗ്വാളിയര്‍ സ്വദേശിനിയായ 43-കാരിയെ പോലീസ് സംഘം മരടില്‍നിന്നാണ് കണ്ടെത്തിയത്. യുവതിയും മുന്‍ ഭര്‍ത്താവ് ലെനിന്‍ എന്നയാളും ചേര്‍ന്നുള്ള തട്ടിപ്പാണ് സംഭവങ്ങളുടെ പിന്നിലെന്ന് സംശയിക്കുന്നു.

വിവാഹ സൈറ്റിലൂടെയാണ് പരാതിക്കാരൻ യുവതിയുമായി പരിചയത്തിലാകുന്നത്. 2022 ജൂണില്‍ ഇവർ വിവാഹിതാരായി. ചെന്നൈയിലായിരുന്നു താമസം. ഇടയ്ക്കിടെ സുഹൃത്തുക്കളെ യുവതി കാണാനായി കേരളത്തില്‍ വരുമായിരുന്നു. ജനുവരി ഒന്നിന് കേരളത്തിലേക്കു വന്ന യുവതിയെ പിന്നീട് കാണാതായെന്നാണ് പരാതിക്കാരൻ പറയുന്നത്.

ജൂണ്‍ നാലിന് യുവതി മരിച്ചതായി അറിയിച്ചുകൊണ്ട് പരാതിക്കാരന് ഫോൺ കോൾ ലഭിച്ചു. യുവതിയുടെ പേരിലുള്ള രണ്ടര കോടിയുടെ സ്വത്ത് വില്‍ക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായും ഇയാൾ അറിയിച്ചു. ഇതില്‍ സംശയം തോന്നിയാണ് ഹര്‍ജിക്കാരന്‍ ആദ്യം പോലീസിലും പിന്നീട് ഹൈക്കോടതിയിലും പരാതി നല്‍കിയത്. മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ എന്നയാള്‍ തന്റെ ഭാര്യയെ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ മരടിൽ നിന്നും കണ്ടെത്തുകയായിരുന്നു. യുവതിയുടെ മുന്‍ ഭര്‍ത്താവായ ലെനിന്‍ എന്നയാളാണ് ജോസഫ് സ്റ്റീവന്‍ എന്ന പേരിലുള്ളതെന്ന് സൂചന. രണ്ടര കോടിയിലേറെ രൂപ ഹര്‍ജിക്കാരനില്‍നിന്ന് യുവതി ഇതിനകം കൈക്കലാക്കിയെന്നും പറയുന്നു. പോലീസ് കണ്ടെത്തിയ യുവതിയെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി. തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ലെനിന്‍ പോലീസ് നിരീക്ഷണത്തിലാണ്.