മലപ്പുറം: ജയിലിൽ നിന്നും പുറത്തിറങ്ങി ഒരു മാസങ്ങൾക്ക് ശേഷം വീണ്ടും പിടിയിലായതോടെ നടത്തിയ ചോദ്യം ചെയ്യലിൽ പുറത്തു വന്നത് നിരവധി മോഷണ കുറ്റങ്ങൾ. സംഭവത്തിൽ നെച്ചിക്കുണ്ട് വീട്ടിൽ വേണുഗാനൻ (51) പിടിയിലായത്. മലപ്പുറം എംഎസ്പി പോലീസ് ക്യാംപിന് സമീപമായിരുന്നു ഇയാളുടെ താമസം. കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം കൊള്ളയടിക്കുകയായിരുന്നു ഇയാളുടെ രീതി.

ഈ മാസം 12ന് പുലർച്ച മഞ്ചേരി 22-ാം മൈലിലെ എ വൺ ടൂൾസ് എന്ന സ്ഥാപനത്തിൽ കവർച്ചനടത്തിയ കേസിലാണ് പ്രതി പിടിയിലായത്. രണ്ട് ലക്ഷം രൂപയും 12,000 രൂപയുടെ സാധനങ്ങളും ഇയാൾ ഇവിടെ നിന്നും മോഷണം നടത്തി. തൊട്ടടുത്ത ഏതാനും കടകളിലും പൂട്ട് പൊളിച്ച് അകത്തു കയറിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ല.

കച്ചേരിപ്പടി ഐ.ജി.ബി.ടി.ക്ക് സമീപമുള്ള ഹോട്ടൽ സുൽത്താൻ പാലസിലും മോഷണം നടത്തിയിരുന്നു. ഈ കേസിൽ പിടിയിലായപ്പോൾ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ മോഷണ വിവരങ്ങൾ പുറത്തു വന്നത്. മലപ്പുറം, വയനാട് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ രാത്രിയിൽ വീടുകളും ഷോപ്പുകളും കുത്തി പൊളിച്ച് അമ്പതിലധികം മോഷണങ്ങലാണ് പ്രതി നടത്തിയത്.

മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, മഞ്ചേരി എസ്.ഐ. കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11ന് പ്രതിയെ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

അതേസമയം, വയനാട് സുൽത്താൻ ബത്തേരിയിൽ ഷോപ്പ് പൊളിച്ചു 14 ലക്ഷം കവർന്ന കേസിൽ പ്രതി ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിനു ശേഷമാണ് മറ്റൊരു മോഷണ കേസിൽ ഇയാൾ വീണ്ടും പിടിയിലായത്.

എ.എസ്.ഐമാരായ രാജീവ്, അനീഷ് ചാക്കോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സവാദ്, തൗഫീഖ് മുബാറക്, സി.പി.ഒ ശ്രീഹരി, ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.