ലക്നൗ: ഉത്തരേന്ത്യയിൽ ഇപ്പോൾ വിവാഹം കഴിഞ്ഞാലും യുവാക്കൾക്ക് ആശ്വാസമില്ല. മുസ്കാൻ ക്രൂരതയും ഏറ്റവും ഒടുവിലായി സോനം വിഷയവുമെല്ലാം കണ്ട് തല പുകഞ്ഞ അവസ്ഥയിലാണ് ചെറുപ്പക്കാർ. വിവാഹത്തെ പറ്റി ചിന്തിക്കുമ്പോൾ തന്നെ ഭയമാകുന്നുവെന്നാണ് പലരും പറയുന്നത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതുപോലൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്.

കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വധു കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പക്ഷെ ഇതിൽ ഭർത്താവ് ജീവനോടെ ഉണ്ട് എന്നതാണ് ആശ്വാസം. നവവധു ഖുഷ്ബുവിനെ കാണാതായതോടെ ഉത്തര്‍പ്രദേശ് ബദോണ്‍ സ്വദേശിയായ ഭര്‍ത്താവ് സുനില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തിനിടെ ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കാമുകനൊപ്പം പോയതാണെന്ന് കുറ്റസമ്മതം നടത്തി. സാധാരണ ഗതിയില്‍ വലിയ ബഹളവും പ്രശ്നങ്ങളും ഉണ്ടാവേണ്ടതാണ്, പക്ഷേ സുനില്‍ സംയമനം പാലിച്ചു, മനസില്‍ ആദ്യം ഓര്‍മ വന്നത് മേഘാലയയില്‍ കൊല്ലപ്പെട്ട രാജാ രഘുവംശി എന്ന നവവരനെക്കുറിച്ചാണ്.

കൂടുതലൊന്നും ഓര്‍ത്തില്ല, അവളുടെ ഇഷ്ടം അതാണെങ്കില്‍ അവനൊപ്പം ജീവിക്കട്ടേയെന്ന് സുനില്‍ തീരുമാനം എടുത്തു. പോലീസ് കേസോ നിയമനടപടിയോ വേണ്ടെന്നും പൊലീസിനെ അറിയിച്ചു. ഇനി ഒരു രാജാ രഘുവംശി ആവാനില്ലെന്നായിരുന്നു അയാള്‍ പൊലീസിനോട് പറഞ്ഞത്.

‘അവള്‍ക്കൊപ്പം നൈനിറ്റാളിലേക്ക് ഹണിമൂണ്‍ ട്രിപ്പ് പോകാമെന്നായിരുന്നു എന്റെ പ്ലാന്‍, ഇനി വേണ്ട, അവള്‍ അവനൊപ്പം ജീവിക്കട്ടേ, ഞങ്ങള്‍ മൂന്നുപേരും ഹാപ്പിയായി, അവരുടെ പ്രണയവും എന്റെ ജീവനും രക്ഷപ്പെട്ടു’ ഇതായിരുന്നു സുനിലിനു പറയാനുണ്ടായിരുന്നത്. അങ്ങനെ പൊലീസ് സ്റ്റേഷനില്‍വച്ച് കാര്യങ്ങള്‍ ധാരണയിലെത്തി. ഖുശ്ബുവും സുനിലും പരസ്പര സമ്മതത്തോടെ രണ്ടുവഴിക്ക് പോകാമെന്ന് തീരുമാനിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസിനുമുന്‍പില്‍ സംസാരിച്ച് ധാരണയാവുകയും ചെയ്തു.