ന്യൂഡല്‍ഹി: കൊറിയര്‍ കൊണ്ടുവന്നതെന്ന് പറഞ്ഞ് പട്ടാപ്പകല്‍ വീട്ടില്‍ കയറി ബന്ദികളാക്കി ആഭരണങ്ങളും പണവും കവര്‍ന്നു. ശാസ്ത്രജ്ഞനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ന്നത് രണ്ട് കോടി വിലമതിക്കുന്ന പണവും സ്വര്‍ണവും. കൊറിയറുമായി വന്നതാണെന്ന് പറഞ്ഞ് വീടിനകത്തേക്ക് കയറുകയായിരുന്നു. ഡല്‍ഹി രോഹിണിയിലെ പ്രശാന്ത് വിഹാറിലെ വീട്ടിലാണ് വന്‍ കൊള്ള നടന്നത്.

വിരമിച്ച ശാസ്ത്രജ്ഞന്‍ ഷിബു സിങ്ങും ഭാര്യ നിര്‍മലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കൊറിയര്‍ സംഘമെന്ന വ്യാജേന രണ്ട് പേര്‍ വന്നത്. വീടിനുള്ളില്‍ പ്രവേശിച്ച ശേഷം ഷിബുവിനെയും നിര്‍മലയെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ബന്ദികളാക്കി. വയോധികനായ ഷിബു സിംഗ് എതിര്‍ത്തപ്പോള്‍ കൊള്ളക്കാര്‍ മര്‍ദിച്ചു.

വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നു. രണ്ട് കോടിയോളം രൂപയുടെ കവര്‍ച്ചയാണ് നടത്തിയത്. തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഉടനെ ഷിബു സിംഗ് മകനെയും പോലീസിനെയും വിളിച്ച് വിവരം പറഞ്ഞു. പോലീസ് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളെ കണ്ടെത്താന്‍ ആറ് സംഘമായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്. കുടുംബത്തെ നല്ലതു പോലെ അറിയാവുന്ന ആരോ കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും അയല്‍വാസികളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.