മലപ്പുറം: റീല്‍സ് താരം ജുനൈദിന്റെ മരണത്തില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ദുരൂഹത ഏറെയാണ്. വിവാദമായ ഒരു കേസില്‍ അറസ്റ്റിലായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ ജാമ്യത്തിന്റെ ഭാഗമായി ഒപ്പിട്ട് മടങ്ങും വഴിയാണ് മരണം. എന്നിട്ടും ആ അപകടത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കുകയാണ്. മദ്യപാനമാണ് അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ജുനൈദിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി രക്ത സാംപിള്‍ അയച്ചിട്ടുണ്ട്. വഴിക്കടവ് സ്വദേശിയായ ജുനൈദ് ഇന്നലെയാണ് വാഹനാപകടത്തില്‍ മരിച്ചത്.

ജുനൈദ് അലക്ഷ്യമായി വാഹനം ഓടിക്കുന്നതായി പരാതി ലഭിച്ചിരുന്നു. അപകടത്തിന് തൊട്ടുമുമ്പാണ് കണ്‍ട്രോള്‍ റൂമില്‍ ഈ വിവരം ലഭിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഫോണ്‍ വന്നതെന്ന് പോലും ആര്‍ക്കും അറിയില്ല. സിസിടിവി പരിശോധന നടത്തിയെന്നും പോലീസ് പറയുന്നു. എന്നാല്‍ അപകട സ്ഥലത്ത് എന്താണ് സംഭവിച്ചത് എന്നതിന് സിസിടിവി തെളിവുകള്‍ ഇല്ലെന്നാണ് സൂചന. എന്നിട്ടും അന്വേഷണത്തിലേക്ക് പോലും കടക്കാതെ ജുനൈദിന്റെ മരണം സ്വാഭാവികമാക്കി മാറ്റാനുള്ള തിരക്ക് പോലീസും കൂട്ടുന്നു. ആരും പരാതിയുമായി എത്തില്ലെന്നതും ഇതിനു കാരണമാണ്. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ജുനൈദിനെ ആദ്യം കാണുന്നത് ബസ് തൊഴിലാളികളാണ്. തലയുടെ പിന്‍ഭാഗത്താണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജുനൈദ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നുവെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ച് അറിയിച്ചിരുന്നു. വൈകിട്ട് 5.30ഓടെയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു ജുനൈദിന് അപകടം പറ്റിയത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പക്ഷേ ആരെങ്കിലും വണ്ടി തട്ടി തെറുപ്പിക്കാനും സാധ്യതയുണ്ട്. അതാണ് പോലീസ് അന്വേഷിക്കാതെ വിടാനൊരുങ്ങുന്നത്. മദ്യപിച്ചാലും മറ്റൊരാള്‍ ജുനൈദിനെ അപകടത്തില്‍പെടുത്താനുള്ള സാധ്യത ഏറെയാണ്.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മാര്‍ച്ച് ഒന്നിനു ജുനൈദിനെ മലപ്പുറം പോലീസ് ബെംഗളൂരു വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റുചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് ജാമ്യം ലഭിച്ചത്. അപകടം നടന്ന മഞ്ചേരി കാരക്കുന്ന് മരത്താണി വളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. അതായത് ഇതുവഴി ജുനൈദ് വരുമെന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. ഇതാണ് ദുരൂഹത കൂട്ടുന്നത്. പക്ഷേ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതുകൊണ്ട് എല്ലാ സാധ്യതയും പോലീസ് തള്ളും.

അതിനിടെ വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ആരോപിച്ചിട്ടുണ്ട്. ഒരു പീഡന പരാതിയില്‍ അറസ്റ്റിലായതിന് ശേഷം വ്‌ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ് കണ്ടത്. നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ കഴിയില്ല. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നും അറിയില്ല എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സനല്‍ കുമാര്‍ പറയുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്:

വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ച് നാള്‍ മുമ്പ് ഒരു പീഡന പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് ക്യാംപെയ്ന്‍ ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാള്‍ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലില്‍ കണ്ടു. അതില്‍ പക്ഷേ അയാള്‍ പറയുന്നത് കേള്‍പ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാള്‍ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.

അയാളുടെ വ്‌ളോഗ് നോക്കാന്‍ വേണ്ടി കുറേ വാര്‍ത്തകള്‍ തപ്പി. ഒന്നിലും അയാളുടെ മുഴുവന്‍ പേരില്ല. ഏതാണ് അയാളുടെ വ്‌ളോഗ് എന്നില്ല. വ്‌ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന് മാത്രം. അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞു നില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നു പോലും അറിയില്ല. എന്തായാലും അയാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ അയാളെ വിധിച്ചവര്‍ക്ക് ഇനി സത്യം എന്തായാലും പ്രശ്‌നമില്ല. അവര്‍ അടുത്ത ഇരയെ തേടും.